തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ കലാപം ലക്ഷ്യമിട്ട് എസ് ഡി പി ഐ ആയുധശേഖരണം നടത്തുമ്പോൾ നോക്കുകുത്തിയായി പൊലീസ്. തിരുവനന്തപുരം മുട്ടത്തറ പരുത്തിക്കുഴി പ്രദേശങ്ങളിൽ എസ് ഡി പി ഐ പ്രവർത്തകർ വൻ തോതിൽ ആയുധം ശേഖരിക്കുന്നതായാണ് റിപ്പോർട്ട്. വടിവാൾ, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളാണ് ഇവർ പ്രധാനമായും ശേഖരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ എസ് ഡി പി ഐ പ്രവർത്തകന്റെ സഹോദരൻ ഉബൈദിന്റെ വീട്ടിൽ നിന്നും നഗരസഭാ ജീവനക്കാർ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കായി എത്തിയ ശുചീകരണ തൊഴിലാളികൾ ഉബൈദിന്റെ വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജ് തുറന്നപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്.
നാല് വാളുകളും ഒരു കത്തിയുമാണ് ഉബൈദ് സൂക്ഷിച്ചിരുന്നത്. ആയുധങ്ങൾ കണ്ടെത്തിയ നഗരസഭാ ജീവനക്കാർ ഇതിന്റെ ചിത്രം മൊബൈലിൽ പകർത്തി നാട്ടുകാരുടെ സഹായത്തോടെ പൂന്തുറ പൊലീസിൽ അറിയിച്ചു. എന്നാൽ പന്തികേട് മണത്ത ഉബൈദ് പൊലീസ് എത്തിയപ്പോഴേക്കും ആയുധങ്ങൾ രഹസ്യമായി മാറ്റി. പൊലീസ് അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന തരത്തിൽ ഇരവാദം മുഴക്കാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ ഇടപെട്ടതോടെ അടങ്ങി. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
മൂന്ന് മാസം മുൻപാണ് ഉബൈദ് ബീമാപള്ളി പ്രദേശത്ത് നിന്നും മുട്ടത്തറയിൽ എത്തിയത്. ഇയാളുടെ സഹോദരൻ എസ് ഡി പി ഐയുടെ സജീവ പ്രവർത്തകനാണ്. ഉബൈദിന്റെ വീടിന്റെ സമീപത്താണ് പണ്ട് മുതലേ ആർ എസ് എസ് ശാഖ നടക്കുന്നത്. ശാഖ നടത്തുമ്പോൾ ആർ എസ് എസ് പ്രവർത്തകരെ ആക്രമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ആയുധം സംഭരിച്ചത് എന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post