ഡൽഹി: ഒമാനിൽ ഇന്ന് ആരംഭിക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ക്രിക്കറ്റിന്റെ കുത്തകാവകാശം ആർക്കും നൽകനാവില്ലെന്നും അങ്ങനെ നൽകിയിരുന്നുവെങ്കിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ഇരുപത് ഓവറിന്റെ ട്വെന്റി മത്സരങ്ങളിലേക്ക് പരിണമിക്കുമായിരുന്നില്ലെന്നും സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ആശാ മേനോൻ ചൂണ്ടിക്കാട്ടി. ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് എന്ന ആശയം തന്റേതാണെന്ന് ചൂണ്ടിക്കാട്ടി സമീർ കസാൽ എന്നയാൾ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
എന്നാൽ ലീഗിൽ നിന്നും സമ്പാദിക്കുന്ന പണത്തിന്റെയും വരവ് ചെലവുകളുടെയും കൃത്യമായ കണക്കുകൾ സൂക്ഷിക്കണമെന്നും ടൂർണമെന്റ് അവസാനിച്ച് ഒരു മാസത്തിനകം അവ കോടതിയിൽ സമർപ്പിക്കണമെന്നും ജഡ്ജി ലീഗിന്റെ സംഘാടകർക്ക് നിർദേശം നൽകി.
അതേസമയം നൂലാമാലകൾ നീങ്ങിയതോടെ ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് ഇന്ന് തന്നെ ആരംഭിക്കുമെന്ന് ഉറപ്പായി. ഇന്ത്യൻ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയന്റ്സ് തുടങ്ങിയ ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. യുവരാജ് സിംഗ്, വീരേന്ദർ സെവാഗ്, ഷാഹിദ് അഫ്രീഡി, ഷോയബ് അക്തർ, കെവിൻ പീറ്റേഴ്സൺ, ജാക്ക് കാലിസ് തുടങ്ങിയ വിരമിച്ച താരങ്ങൾ അണിനിരക്കുന്ന ലീഗിലെ മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 8ന് ഒമാനിലെ അൽ അമരാത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും.
Discussion about this post