തിരുവനന്തപുരം: കൊറോണ കാലത്തെ പാർട്ടി സമ്മേളനങ്ങൾക്കെതിരായ കോടതി വിമർശനം ഫലം കാണുന്നു. കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി വെക്കാൻ പാർട്ടി തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
കൊവിഡ് വ്യാപനം കുതിച്ചുയർന്നപ്പോഴും സമ്മേളനങ്ങൾ മാറ്റില്ലെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വം. ഇതോടെ കാസർകോട് സമ്മേളനം കോടതിയിലെത്തി. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് കാസർകോട് സമ്മേളനം സിപിഎമ്മിന് അവസാനിപ്പിക്കേണ്ടി വന്നു.
ഇതോടെ തൃശ്ശൂരിലും നടപടികൾ വെട്ടിച്ചുരുക്കി. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനവും മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. പാർട്ടി സമ്മേളനം നടത്താൻ ജില്ലാ തലങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെന്ന പ്രതിപക്ഷ വിമർശനത്തിന് പിന്നാലെയുണ്ടായ ഹൈക്കോടതി ഇടപെടൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.
Discussion about this post