ബീജിംഗ്: അത്യന്തം അപകടകാരിയായ പുതിയ കൊവിഡ് വകഭേദം ‘നിയോകൊവ്‘ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ. ദക്ഷിണാഫ്രിക്കയിലാണ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. വ്യാപന നിരക്ക് നിലവിലെ കൊവിഡ് വകഭേദങ്ങളേക്കാൾ കൂടുതലാണ്. മാത്രമല്ല മരണ നിരക്ക് ഏറ്റവും കൂടുതലായ നിയോകൊവ് സ്ഥിരീകരിക്കുന്നവരിൽ മൂന്നിലൊന്ന് പേരും മരണപ്പെടാനാണ് സാധ്യത എന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും വുഹാൻ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 2019ൽ ചൈനയിലെ വുഹാനിലായിരുന്നു കൊവിഡ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.
2012ലും 2013ലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ പടർന്നു പിടിച്ച മെർസ് കൊവ് വൈറസുമായി സാമ്യമുള്ളതാണ് നിയോകൊവ്. കൊവിഡുമായി ചേർന്നപ്പോളാണ് ഈ വൈറസ് അത്യന്തം മാരകമായ പുതിയ വകഭേദമായി രൂപാന്തരം പ്രാപിച്ചത്.
നിലവിൽ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഈ വൈറസ് കണ്ടെത്തിയിരിക്കുന്നത്. നിപ്പക്ക് സമാനമായി, മനുഷ്യരിലെത്തിയാൽ ഇത് അങ്ങേയറ്റം ദുരന്തം വിതച്ചേക്കാം. എന്നാൽ നിപ്പയേക്കാൾ ഉയർന്ന, കൊവിഡിന് സമാനമായ വ്യാപന ശേഷിയാണ് ഇതിനെ മനുഷ്യകുലത്തിന് ഭീഷണിയായി വിലയിരുത്താൻ കാരണമെന്ന് റഷ്യൻ മാധ്യമം സ്പുട്നിക് റിപ്പോർട്ട് ചെയ്യുന്നു.
മനുഷ്യകോശത്തിൽ കടന്ന് മരണം വിതയ്ക്കാൻ ഈ വൈറസിന് കേവലം ഒരു രൂപാന്തരം മാത്രം മതി. അതുകൊണ്ട് തന്നെ അത്യന്തം ഗൗരവതരമായി ജീവശാസ്ത്രലോകം പരിഗണിക്കേണ്ട വിഷയമാണ് ഇതെന്ന് വുഹാൻ സർവ്വകലാശാലയിലെയും ചൈനീസ് സയൻസ് അക്കാഡമിയിലെയും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.











