ഇടുക്കി: പോലീസിന്റെ ഔദ്യോഗിക വിവരങ്ങളും ആർ എസ് എസ് നേതാക്കളുടെ വിവരങ്ങളും എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥൻ അനസ് പി കെയുടെ ജോലി പോകും. അനസ് വിവിരം ചോര്‍ത്തിയെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളോടെ അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചു.
ഇതോടെ ഇടുക്കി കരിമണ്ണൂര്‍ സ്‌റ്റേഷനിലെ സിപിഒ അനസ് പി.കെയ്ക്ക് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഔദ്യോഗിക വിവര ശേഖരണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ചു വെച്ച ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് കൈമാറിയെന്നതാണ് അനസിനെതിരെയുള്ള കുറ്റം. അനസ് വാട്‌സാപ്പ് വഴിയാണ് വിവരങ്ങള്‍ എസ്ഡിപിഐക്ക് നൽകിയത്. അനസിനെ സർവീസിൽ നിന്നും പിരിച്ചു വിടാനാണ് അന്വേഷണ റിപ്പോർട്ടിൽ ശുപാർശ നൽകിയിരിക്കുന്നത്.
രാഷ്ട്രീയ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് തൊടുപുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ എസ്ഡിപിഐ മതതീവ്രവാദികൾ അക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശി ഷാനവാസ് എന്നയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അനസ് പോലീസിന്റെ ഔദ്യോഗിക വിവരം ചോര്‍ത്തിയ കാര്യം പുറത്താകുന്നത്. പ്രാഥമിക അന്വേഷണത്തില്‍ സിപിഒ ആയ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ശേഷം സസ്‌പെന്‍ഡ് ചെയ്തു. തുടർന്ന് വിശദമായ അന്വേഷണം നടത്തി പിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post