ആന്റിഗ്വ: കരുത്തരായ ഓസ്ട്രേലിയയെ സെമി ഫൈനലിൽ 96 റൺസിന് തരിപ്പണമാക്കി ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി നായകന്‍ യാഷ് ദുള്ളും തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച ഷെയ്ഖ് റഷീദുമാണ് ഇന്ത്യൻ നിരയിലെ ടോപ്പർമാർ.
ആദ്യം പരുങ്ങിയെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. ആംഗ്രിഷ് രഘുവംശി ആറ് റൺസിലും ഹര്‍നൂർ സിംഗ് 16 റണ്‍സിലും പുറത്താകുമ്പോള്‍ ഇന്ത്യൻ സ്കോർ 12.3 ഓവറില്‍ 37 റണ്‍സ് ആയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കരുതലോടെ ഇന്നിംഗ്സ് കെട്ടിപ്പടുത്ത യാഷ് ദുള്‍- ഷെയ്‌ഖ് റഷീദ് സഖ്യം 204 റൺസ് ചേർത്തതോടെ മത്സരത്തിന്റെ ഗതി മാറി. 46-ാം ഓവറിലെ അഞ്ചാം പന്തില്‍ യാഷ് റണ്ണൗട്ടാവുകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 241ലെത്തിയിരുന്നു.
110 പന്തില്‍ 110 റണ്‍സാണ് യാഷ് നേടിയത്. റഷീദ് 108 പന്തില്‍ 94 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച രാജ്‌വര്‍ധന്‍ 13 റണ്‍സെടുത്ത് പുറത്തായി. നിഷാന്ത് സിന്ധുവും(12*), ദിനേശ് ബനയും(20*) കത്തിക്കയറിയതോടെ ഇന്ത്യ മികച്ച സ്കോറിലെത്തി.
മറുപടി ബാറ്റിംഗിൽ ഓസീസ് പോരാട്ടം 41.5 ഓവറിൽ 194 റൺസിൽ ഒതുങ്ങി. അർധ സെഞ്ചുറി നേടിയ ലാച്ച്ലാൻ ഷ്വോയ്ക്ക് മാത്രമേ ഓസീസ് നിരയിൽ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളൂ. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറും ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്തതോടെ വിജയം ഇന്ത്യ പിടിച്ചെടുത്തു.
Discussion about this post