കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജന സംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമർശം മതസാഹോദര്യം തകർക്കുന്നതാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
കേരളത്തിലെ മതേതരത്വത്തിന്റെ ഏറ്റവും പ്രധാന മാതൃകയായ ശബരിമലയെ വർഗീയമായി കാണുന്നത് ദുഷ്ടലാക്കോടെയാണ്. ഗവർണർക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികൾക്കും പ്രചോദനമാകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇസ്ലാമിന് പുറത്താണെന്ന് സുന്നി യുവജന സംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. അന്യമതത്തിന്റെ വേഷം ധരിക്കുകയും ആരാധനാലയത്തിൽ പോവുകയും ചെയ്തത് അനിസ്ലാമികമാണെന്നായിരുന്നു ഫൈസിയുടെ പ്രസ്താവന. ഗവർണർ ശബരിമലയിൽ പോയതുമായി ബന്ധപ്പെട്ട ഈ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Discussion about this post