ബെംഗളൂരു: കിഴക്കന്‍ ഉക്രൈനിലെ ഹാര്‍കിവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ എസ്.ജിയുടെ മാതാപിതാക്കൾ മകന്റെ മൃതദേഹമെങ്കിലും ഒരു നോക്കു കാണാന്‍ എപ്പോള്‍ സാധിക്കുമെന്നറിയാതെ വിലപിക്കുകയാണ്. മകന്റെ മൃതദേഹം എപ്പോഴാണ് കാണാനാവുക എന്ന ചോദ്യം മാത്രമാണ് അവർ ചോദിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമണിക്ക് നടന്ന ഷെല്ലാക്രമണത്തിലാണ് കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചലഗേരി സ്വദേശി നവീന്‍ എസ്.ജി. കൊല്ലപ്പെട്ടത്. ഹാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍.
ദിവസവും വീഡിയോകോളിൽ സംസാരിച്ചിരുന്ന തന്റെ മകന് ഇനിയില്ലെന്നറിഞ്ഞതോടെ നവീനിന്റെ പിതാവ് ശേഖര്‍ ഗ്യാന ഗൗഡറിന്റെ ദുഖം അതിരുവിട്ടു. വാര്‍ത്ത കേട്ട് നവീന്റെ മാതാവ് വിജയലക്ഷ്മി ബോധരഹിതയായി. നവീന്റെ മരണവാര്‍ത്ത പരന്നതോടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയ സുഹൃത്തുക്കളോടും ബന്ധുക്കളോടും അദ്ദേഹത്തിന് ഒരേയൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ, ‘എന്റെ മകന്റെ മൃതദേഹം എപ്പോഴാണ് തിരികെ കൊണ്ടുവരുന്നത്? എനിക്ക് അവനെ കാണണം…’
പ്രീ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് നേടിയിട്ടും മകന് സംസ്ഥാനത്ത് മെഡിക്കല്‍ സീറ്റ് നേടാനായില്ലെന്ന് അദ്ദേഹം പറയുന്നു. അവനെ പഠനത്തിനായി ഉക്രൈനിലേക്ക് അയക്കേണ്ടി വന്നു. പക്ഷേ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെട്ടു. ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം താങ്ങാവുന്നതായിരുന്നുവെങ്കില് മകനെ ഉക്രൈനിലേക്ക് അയക്കേണ്ടി വരില്ലായിരുന്നെന്നും അങ്ങനെയായിരുന്നുവെങ്കില്‍ അവനെ നഷ്ടപ്പെടില്ലായിരുന്നെന്നും പറഞ്ഞു. മകനെ തിരിച്ചെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും ശേഖര്‍ പറഞ്ഞു.
Discussion about this post