പത്തനംതിട്ട: റാന്നിയിൽ യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനേയും വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. റാന്നി ഐത്തല, മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ (21), മകള്‍ എല്‍ഹാന എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച, വൈകിട്ട് 5.30-നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
റിൻസയുടെ ഭര്‍ത്താവ് സജു വിദേശത്താണ്. രാവിലെ എട്ടു മണി വരെ റിന്‍സയെയും മകളേയും അയല്‍വാസികള്‍ കണ്ടിരുന്നു. വൈകിട്ട്, തൊട്ടടുത്ത് താമസിക്കുന്ന സജുവിന്റെ സഹോദരന്റെ മകള്‍ പരീക്ഷ കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ വിളിച്ചിട്ട് ആരേയും കണ്ടില്ല. തുടര്‍ന്ന്, തന്റെ വീട്ടില്‍ വിവരമറിയിച്ചു. സജുവിന്റെ സഹോദരന്‍ വന്നു നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട് പൂട്ടിയ നിലയിലായിരുന്നതിനാല്‍ വാതില്‍ പൊളിച്ചാണ് സജുവിന്റെ സഹോദരൻ അകത്തു കടന്നത്. റിന്‍സയുടെ മൃതദേഹം വീടിനുള്ളിലെ തിണ്ണയിലും കുട്ടിയുടെ മൃതദേഹം അടുക്കളയിലേക്ക് കടക്കുന്ന ഭാഗത്തുമായിരുന്നു.
മുറിയില്‍ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം റിൻസ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ വീട്ടിൽ നിന്ന് കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അതിനാൽ മൃതദേഹ പരിശോധനയ്ക്കു ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.
Discussion about this post