തിരുവനന്തപുരം: സാമ്പത്തിക പരാധീനത മൂലം കിതച്ചോടുന്ന കെ എസ് ആർ ടി സിയിൽ ഗത്യന്തരമില്ലാതെ സമര കാഹളം മുഴക്കി ജീവനക്കാർ. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുകയാണ്. ഈ മാസം 28-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച സിഐടിയു അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ഗതാഗതമന്ത്രി പാലിച്ചില്ലെന്ന് വിമർശിച്ചു.
പണിമുടക്കിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് എഐടിയുസി മുന്നറിയിപ്പ്. എന്നാൽ സമരം ചെയ്താൻ പൈസ വരുമോ എന്നായിരുന്നു ഗതാഗതമന്ത്രിയുടെ ചോദ്യം.
ഒരു വശത്ത് കൊട്ടിഘോഷിച്ച് കെ സ്വിഫ്റ്റ് നടപ്പാക്കിയപ്പോൾ മറുവശത്ത് 13-ാം തിയ്യതി ആയിട്ടും ശമ്പളം നൽകാത്തതാണ് യൂണിയനുകൾ സമരം പ്രഖ്യാപിക്കാൻ കാരണം. ഇടത് സംഘടനകൾ തന്നെ മന്ത്രിയെയും കെഎസ്ആർടിസി മാനേജ്മെന്‍റിനെയും രൂക്ഷമായി വിമർശിച്ച് സമരത്തിനിറങ്ങിയിരിക്കുകയാണ്. മന്ത്രിയുടേത് നിരുത്തരവാദിത്തപരമായ സമീപനമാണെന്നും സംഘടനകൾ ആരോപിക്കുന്നു. കോൺഗ്രസ് സംഘടനയായ ടിഡിഎഫും സമരത്തിനുള്ള നീക്കത്തിലാണ്.
Discussion about this post