റഷ്യ: കരിങ്കടലിൽ റഷ്യൻ യുദ്ധക്കപ്പലിന് സ്ഫോടനത്തിൽ തീ പിടിച്ചു. മിസൈൽ ആക്രമണത്തിലാണ് കപ്പലിന് തീ പിടിച്ചത് എന്ന് ഉക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ തീ പിടുത്തം അപകടമാണ് എന്നാണ് റഷ്യയുടെ വാദം.
മോസ്ക്വ എന്ന റഷ്യൻ കപ്പലാണ് അഗ്നിക്കിരയായത്. കപ്പലിന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. റഷ്യൻ നാവികപ്പടയുടെ കുന്തമുന എന്ന വിശേഷണമുള്ള കപ്പലാണ് മോസ്ക്വ.
ആയുധങ്ങൾ കൈകാര്യം ചെയ്യവെ ഉണ്ടായ അപകടത്തിലാണ് കപ്പലിന് തീ പിടിച്ചത് എന്നാണ് റഷ്യയുടെ വിശദീകരണം. എന്നാൽ തങ്ങളുടെ സായുധ സേന വിക്ഷേപിച്ച മിസൈൽ പതിച്ചാണ് കപ്പൽ ഈ വിധം തകർന്നത് എന്നാണ് ഉക്രെയ്ന്റെ പ്രസ്താവന. നെപ്ട്യൂൺ കപ്പൽ വേധ മിസൈലാണ് തങ്ങൾ പ്രയോഗിച്ചതെന്നും ഉക്രെയ്ൻ വിശദീകരിക്കുന്നു.












