പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ എസ് ഡി പി ഐ ഭീകരവാദികളെ ന്യായീകരിച്ച് സിപിഎം. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറാണ് പാലക്കാട്ട് ആദ്യം കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പാലക്കാട് വന്നിരുന്നു. ഇത് നേതൃത്വത്തിന്റെ പങ്കിലേക്ക് വിരൾ ചൂണ്ടുന്നതാണെന്നും ബിജെപി നേതൃത്വമറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നുമാണ് സിപിഎം ആരോപിക്കുന്നത്.
അതേസമയം സുരേഷ് ബാബുവിന്റെ പ്രസ്താവനയോടെ സിപിഎമ്മും സർക്കാരും പൊലീസും ആരുടെ പക്ഷത്താണ് നിൽക്കുന്നതെന്ന് വ്യക്തമായതായി ബിജെപി തിരിച്ചടിച്ചു. ആഭ്യന്തര വകുപ്പ് കയ്യിലിരിക്കുന്നവരാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ എല്ലാ ജില്ലകളും സന്ദര്‍ശിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എന്നെ അറസ്റ്റ് ചെയ്യട്ടെ. ആഭ്യന്തര വകുപ്പ് കയ്യിലിരിക്കുന്ന സിപിഎമ്മുകാര്‍ ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതിന് മറുപടിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സുബൈർ മരിക്കുന്നതിൻ മുൻപ് കൊല്ലപ്പെട്ട ആർ എസ് എസ് നേതാവ് സഞ്ജിത്തിനെ സുരേഷ് ബാബു മറന്നോ എന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നു. കേരളത്തിലെ സാഹചര്യം വളരെ മോശമായിരിക്കുകയാണെന്നും സംസ്ഥാനത്ത് എല്ലായിടത്തും അക്രമികൾ വിളയാടുകയാണെന്നും കർണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിംഗ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് ബാങ്കിന് വേണ്ടി ദേശവിരുദ്ധ ശക്തികളെയും ഭീകരവാദികളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസിനെ ഷണ്ഡീകരിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് കുറ്റപ്പെടുത്തി. കേരളത്തിൽ നിയമവാഴ്ച തകർന്നിരിക്കുകയാണ്. സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് അശക്തരാണ്. നിയമവാഴ്ച ഉറപ്പ് വരുത്താൻ പറ്റാത്ത തരത്തിൽ കഴിവുകെട്ടവരായി അവർ മാറിയിരിക്കുന്നുവെന്നും എസ് സുരേഷ് പറഞ്ഞു.












