ചെന്നൈ: തെന്നിന്ത്യൻ ബോക്സോഫീസിൽ സമീപകാലത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി വിജയ്യുടെ ‘ബീസ്റ്റ്‘. ‘ഡോക്ടറി’നു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഹൈപ്പ് ഉണ്ടായിരുന്നിട്ടും ചിത്രം തിയേറ്ററുകളിൽ പരാജയമായി. എന്നാല്‍ ആദ്യദിനം തന്നെ ശരാശരി മാത്രമെന്നും മോശമെന്നുമുള്ള അഭിപ്രായങ്ങളെ തുടർന്ന് ചിത്രം റിലീസ് സെന്ററുകളിൽ നിന്നും കൂട്ടത്തോടെ മാറ്റപ്പെടുകയായിരുന്നു.
ബീസ്റ്റിനൊപ്പം റിലീസ് ചെയ്ത കെജിഎഫ് 2 വൻ വിജയം കൊയ്തതോടെ ബീസ്റ്റിന്റെ പതനം പൂർത്തിയായി. ചിത്രത്തെ കുറിച്ചു വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ വരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ വിമർശിച്ചിരുന്നു.
അതേസമയം ബീസ്റ്റ് പരാജയപ്പെട്ടിട്ടും വിജയ്യെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് അഭിരാമി രാമനാഥൻ. സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്‍യെ ഇഷ്‍ടപ്പെടുന്നുവെന്നായിരുന്നു നിർമാതാവിന്റെ പ്രതികരണം. വിജയ്‍ക്ക് ഓസ്‍കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ടെന്നും അഭിരാമി രാമനാഥൻ പറഞ്ഞു.
Discussion about this post