ബെയ്ജിങ്; ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ അൻപതോളം പേർ മരിച്ചു. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2017 ന് ശേഷം മേഖലയിൽ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.
പ്രവിശ്യാ തലസ്ഥാനമായ ഷെങ്ദു ഉൾപ്പെടെയുളള മേഖലകളെ കുലുക്കിവിറപ്പിക്കുന്നതായിരുന്നു പ്രകമ്പനങ്ങൾ. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തോട് ചേർന്ന റോഡുകളും വീടുകളും ഉൾപ്പെടെ തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രഭവകേന്ദ്രത്തിന്റെ അൻപത് കിലോമീറ്റർ പരിധിയിൽ അണക്കെട്ടും വൈദ്യുത ഉൽപാദന കേന്ദ്രവും ഉണ്ടായിരുന്നെങ്കിലും ഇവയ്ക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വൈദ്യുതി വിതരണത്തിൽ തകരാർ ഉണ്ടായതായും ഏകദേശം 40,000 ത്തോളം ഉപഭോക്താക്കളെ ഇത് ബാധിച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലൂധിങ് നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ചൈനയിലെ ഭൂചലന നെറ്റ് വർക്ക് സെന്റർ അറിയിച്ചു. തലസ്ഥാനമായ ഷെങ്ദുവിന് 226 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയുളള മേഖലയാണിത്. ഷെങ്ദുവിൽ മാത്രം 21 മില്യൻ ആളുകളാണ് ഉളളത്. ലൂധിങ്ങിൽ ചിലയിടങ്ങളിൽ വീടുകളുടെ ഭിത്തി വിണ്ടുകീറിയിട്ടുമുണ്ട്. ആളുകൾ ഭയചികിതരായി കെട്ടിടങ്ങളിൽ നിന്ന് റോഡുകളിലേക്ക് ഓടുന്ന ദൃശ്യങ്ങൾ ചൈനയിലെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.
പ്രഭവ കേന്ദ്രത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ തന്നെ 39,000 ത്തോളം ആളുകൾ താമസിക്കുന്നുണ്ട്. 100 കിലോമീറ്റർ പ്രദേശത്തെ ജനസംഖ്യ 1.55 മില്യൻ വരും. 2017 ഓഗസ്റ്റിൽ സിചുവാനിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും തീവ്രതയുളള ഭൂചലനത്തിന് മേഖല സാക്ഷ്യം വഹിക്കുന്നത്.
Discussion about this post