മലപ്പുറം: മുസ്ലിംലീഗ് വർഗ്ഗീയ പാർട്ടിയെല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന പഴയ എംവിആറിന്റെ ആശയമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുളളക്കുട്ടി. സിപിഎമ്മിന്റെ നിലപാട് മാറ്റം സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചയായതിന് പിന്നാലെയാണ് ലീഗിനെ അടുപ്പിക്കാൻ വർഷങ്ങൾക്ക് മുൻപ് സിപിഎം നേതാക്കൾ നടത്തിയ നീക്കം ഓർമ്മപ്പെടുത്തി അബ്ദുളളക്കുട്ടി രംഗത്തെത്തിയത്.
ലീഗുമായി സംഖ്യം ചേരണമെന്നാവശ്യപ്പെട്ട് 1985 ൽ സിപിഎം എറണാകുളം സമ്മേളനത്തിൽ എംവി രാഘവനും കൂട്ടരും ബദൽ രേഖ അവതരിപ്പിച്ചു. ഇഎംഎസ്, അച്യുതാനന്ദന്റെ
സഹായത്തോടെ ആ നീക്കം തകർത്തു. തുടർന്ന് എംവിആർ, പുത്തലത്ത് നാരായണൻ, പി.വി. കുഞ്ഞികണ്ണൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളെ സിപിഎം പുറത്താക്കി. എംവി ഗോവിന്ദനും ഈ വാദക്കാരനായിരുന്നു. പാർട്ടി അദ്ദേഹത്തെ തരം താഴ്ത്തി മോറാഴ ബ്രാഞ്ച് കമ്മറ്റിയിലാക്കി. ഫേസ്ബുക്ക് പ്രതികരണത്തിൽ അബ്ദുളളക്കുട്ടി പറഞ്ഞു.
ആ മാഷിൽ നിന്ന് ഇത്തരം പ്രസ്താവനയിൽ അത്ഭുതമില്ല. ഗോവിന്ദന്റെ നിലപാടിനെതിരെ സിപിഎമ്മിലെ നിശബ്ദ അച്ചുതാനന്ദൻ ഗ്രൂപ്പുകാരുടെ അമർഷം അണപൊട്ടി ഒഴുകുന്ന കാലം അകലെയെല്ല. അവർ അത് അടക്കിപ്പിടിച്ചരിക്കുകയാണ്. അച്യുതാനന്ദൻ ജീവിച്ചിരിക്കുമ്പോൾ ഗോവിന്ദനെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത് പിണറായിയുടെ അടങ്ങാത്ത അച്യുതാനന്ദൻ വിരോധം മാത്രമാണെന്നും അബ്ദുളളക്കുട്ടി പറയുന്നു. അല്ലാതെ ഈ പ്രസ്താവനയ്ക്ക് കാലിക പ്രസക്തിയൊന്നുമില്ല.
ഈ പ്രസ്താവന സിപിഎമ്മിൽ ദൂരവ്യാപകമായ ചലനങ്ങൾ ഭാവിയിൽ ഉണ്ടാക്കും.
സിപിഎമ്മിന്റെ ഈ മുസ്ലിം വർഗ്ഗീയ പ്രീണന നയത്തിനെതിരെ ഒരു ബദൽ ശക്തി ബിജെപിയുടെ നേതൃത്വത്തിൽ ഉയർന്ന് വരുന്നതിന് ഈ രാഷ്ട്രീയ സാഹചര്യം ഗുണം ചെയ്യും. എംഎ ബേബിയും കൂട്ടരും എന്ത് പറയുന്നു എന്ന് കേൾക്കാൻ കേരള രാഷ്ട്രീയത്തിന് കൗതുകമുണ്ടെന്നും അബ്ദുളളക്കുട്ടി കുറിച്ചു.
രോഗശയ്യയിലായ വിഎസിന്റെ നാവ് പൊങ്ങുമായിരുന്നെങ്കിൽ ഈ ഗോവിന്ദൻ പിണറായി വിജയന്റെ അടുക്കളപ്പണിക്കാരനാണെന്ന് നീട്ടി വലിച്ച് പറയുമായിരുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Discussion about this post