ആലപ്പുഴ: ചാരുമൂട് സൂപ്പർ മാർക്കറ്റിൽ 500 രൂപയുടെ കള്ളനോട്ട് മാറാനെത്തിയ യുവതിയും മുൻ പഞ്ചായത്ത് പ്രസിഡന്ന്റും പിടിയിലായ സംഭവത്തിൽ സിപിഐ പഞ്ചായത്തംഗത്തിന്റെ മകനടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ. ഉമ്മന്നൂർ പഞ്ചായത്തിലെ പൊലിക്കോട് വാർഡംഗം അംബികയുടെ മകൻ പാണക്കാട്ട് വീട്ടിൽ ശ്യാം ശശി (29), സീരിയൽ-സിനിമ നടനായ തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം സ്വദേശി ശ്യാം ആറ്റിങ്ങൽ എന്ന ഷമ്നാദ്(40), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത് (49) എന്നിവരാണ് അറസ്റ്റിലായത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശ്യാം ശശി, നേരത്തേ കൊല്ലം ആയൂരിലുള്ള ഒരു പ്രിന്റിംഗ് പ്രസിൽ ജോലി നോക്കിയിരുന്നു. അവിടെ നിന്നും പഠിച്ചെടുത്ത ഡിസൈനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് ഇയാൾ യഥേഷ്ടം കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്തിരുന്നു എന്നാണ് വിവരം. പെട്ടെന്ന് ധനികരാകാനും ആഢംബര ജീവിതം നയിക്കാനുമാണ് പ്രതികൾ കള്ളനോട്ടടിയിലേക്ക് തിരിഞ്ഞത് എന്നാണ് വിവരം. കേസിൽ ഈസ്റ്റ് കല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊടുവിളമുറിയിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാർണ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന കേസായതിനാൽ എൻ ഐ എ അടക്കമുള്ള കേന്ദ്ര ഏജൻസികൾ കേസ് ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി അഭിപ്രായപ്പെട്ടു. അതേസമയം, കേസിൽ പ്രതിയായ സിപിഐ പഞ്ചായത്തംഗത്തിന്റെ മകനെ രക്ഷപ്പെടുത്താൻ നാട്ടുകാരായ ഇടത് നേതാക്കൾ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. പ്രതിക്കായി പോലീസ് സ്റ്റേഷനിലും കോടതിയിലും ഇവർ നിരന്തരം കയറിയിറങ്ങുന്നതായാണ് വിവരം.
Discussion about this post