മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകനായ മുസ്ലീം യത്ത് ലീഗ് നേതാവിനെതിരെ കേസ്. കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും വട്ടംകുളം പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനുമായ സമദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇതിന് പിന്നാലെ സമദ് ഒളിവിൽ പോയി.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളായ ഒൻപത് കുട്ടികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ക്ലാസിൽവച്ച് കുട്ടികളുടെ ശരീരഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഇക്കാര്യം കുട്ടികൾ മറ്റ് അദ്ധ്യാപകരോട് പറഞ്ഞു. ഇവർ ഉടനെ ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
ചൈൽഡ് പ്രവർത്തകർ സ്‌കൂളിൽ എത്തി കുട്ടികളിൽ നിന്നും മൊഴിയെടുത്തു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളിൽ നിന്നും ശേഖരിച്ച മൊഴിയും ഇവർ പോലീസിന് കൈമാറി. ഇതേ തുടർന്നാണ് പോലീസ് കേസ് എടുത്തത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളും പരാതി നൽകിയിട്ടുണ്ട്.
എന്നാൽ സംഭവ ശേഷം ഇയാൾ ഒളിവിലാണ്. സമദിനായി ചങ്ങരംകുളം പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്. ഫോൺ കേന്ദ്രീകരിച്ചുൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. ബന്ധുവീടുകളിൽ പരിശോധനയും നടത്തിവരികയാണ്. സംഭവത്തിൽ പോക്‌സോ നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post