ബീജിംഗ്: ചൈനയിൽ കൊവിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ അക്രമം. പ്രതിഷേധക്കാർ പോലീസിന് നേരെ മരുന്ന് പെട്ടികൾ എറിഞ്ഞു. പിരിച്ചുവിട്ടതിലും ശമ്പളം നൽകാത്തതിലും പ്രതിഷേധിച്ചാണ് അക്രമം.
ചങ്കിംഗ് നഗരത്തിലെ കോവിഡ് ടെസ്റ്റ് കിറ്റുകളുടെ നിർമ്മാതാക്കളായ ജയ്ബയോയാണ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്. ഇവർക്ക് ശമ്പളവും നൽകിയിട്ടില്ല. തുടർന്ന് ഫാക്ടറിക്ക് പുറത്ത് പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി.
അക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.മനുഷ്യാവകാശ പ്രവർത്തകയായ ജെന്നിഫർ ഷെങാണ് സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചത് പ്രതിഷേധക്കാർ ഒഴിഞ്ഞ മരുന്ന് പെട്ടികളും സ്റ്റൂളുകളും പോലീസിന് നേരെ എറിയുന്നത് വീഡിയോയിൽ കാണാം.
ഹെൽമറ്റും സുരക്ഷാ ഗിയറും ധരിച്ച പോലീസുകാർ ജീവനും കൊണ്ട് ഓടിപ്പോകുന്നതും കാണാം. ‘ഞങ്ങളുടെ പണം തിരികെ നൽകുക.‘ എന്ന് അലറി വിളിച്ചാണ് പ്രതിഷേധം.
കൊറോണ ചികിത്സയ്ക്കായുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഉത്പാദനം കുറവാണെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ സർക്കാരിനെതിരായ അക്രമങ്ങൾ കാണിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
3 വർഷമായി കർശനമായ കൊറോണ നിയമങ്ങൾ നടപ്പിലാക്കുന്ന ചൈനീസ് സർക്കാർ യു-ടേൺ എടുക്കുകയും സീറോ കോവിഡ് നയം നീക്കം ചെയ്യുകയും ചെയ്തതാണ് കൊറോണ കേസുകൾ വർദ്ധിക്കാൻ കാരണമായി പറയുന്നത്. രോഗബാധിതരുടെ എണ്ണം സംബന്ധിച്ച തത്സമയ വിവരങ്ങൾ പുറത്തുവിടാനും സർക്കാർ വിസമ്മതിക്കുകയാണ്.












