കണ്ണൂർ: സ്‌കൂൾ കലോത്സവ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സ്‌കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയ കാട്ടാളന്മാർക്ക് കേരളം മാപ്പുനൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
ശ്രീനാരായണഗുരു ഇന്ന് ജീവിച്ചിരുന്നെങ്കിൽ ‘ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ചുട്ട മറുപടി വർഗീയവൈതാളികൾക്ക് നൽകിയേനെ എന്ന് എംവി ജയരാജൻ കുറ്റപ്പെടുത്തി.
നാളിതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഒരാക്ഷേപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല. അദ്ദേഹം തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയെയും മേന്മയെയും നന്മുടെ നാട്ടിലെ ജനങ്ങളും മാദ്ധ്യമകളും നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നുവെന്ന് എംവി ജയരാജൻ കൂട്ടിച്ചേർത്തു.
സേവനതല്പരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനൻ നമ്പൂതിരിയെ ഇപ്പോൾ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ടെന്ന് ജയരാജൻ വിമർശിച്ചു.
Discussion about this post