കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ പാൻമസാല പിടിച്ച സംഭവത്തിൽ സിപിഎം നേതാവ് ഷാനവാസും ലഹരിമരുന്ന് കടത്ത് സംഘവുമായുള്ള ബന്ധം പുറത്ത്. ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ കേസിലെ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പോലീസ് ഷാനവാസിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ലോറി എന്തിന് വേണ്ടി ഉപയോഗിച്ചു എന്ന കാര്യം തനിക്ക് അറിയില്ല എന്നതടക്കമുള്ള കാര്യങ്ങളാണ് ആദ്യഘട്ടം മുതൽ ഷാനവാസ് പറഞ്ഞത്. എന്നാൽ ഈ ലോറി എടുത്തിട്ട് ഒരു മാസം പോലും ആയിരുന്നില്ല. ഇത്ര പുതിയ ലോറി എന്തിനാണെന്ന് പോലും അറിയാതെ മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുത്തു എന്ന വാദത്തിൽ തന്നെ സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതികളുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും ഷാനവാസ് വാദിച്ചിരുന്നു. എന്നാൽ പ്രതികൾ പിടിയിലാകുന്നതിന് നാല് ദിവസം മുൻപ് കേസിലെ പ്രധാന പ്രതിയായ ഇജാസ്, ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.ആലപ്പുഴയിലെ ഒരു ഹോട്ടലിൽ വച്ച് ഇവർ ഒരുമിച്ച് എടുത്ത ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇജാസിനും ഷാനവാസിനും ഒപ്പമുള്ളത് ആലപ്പുഴയിലെ ജില്ലയിലെ തന്നെ പ്രധാന എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കളാണ്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സൗരവ് സുരേഷ്, ഡിവൈഎഫ്‌ഐ തുമ്പോളി മേഖലാ സെക്രട്ടറിയായ സൽമാൻ, ഡിവൈഎഫ്‌ഐ ആലശേരി മേഖലാ സെക്രട്ടറി സിനാഫ് എസ്എഫ്‌ഐ ആലപ്പുഴ ഏരിയ സെക്രട്ടറി അമൽ നൗഷാദ് എന്നിവരാണ് ചിത്രത്തിലുള്ളത്. ഇജാസ് പിടിയിലായതിന് പിന്നാലെ ഈ നേതാക്കളെല്ലാം ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കേസിൽ ഷാനവാസിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്.
Discussion about this post