തിരുവനന്തപുരം : ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഭീകരർ അഴിഞ്ഞാടിയ സംഭവത്തിൽ നടപടിയുമായി സർക്കാർ. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ ആരംഭിച്ചു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെ വീടും ഭൂമിയും ജപ്തി ചെയ്തു. കരുനാഗപ്പള്ളി പുതിയകാവിലെ വീടും ഭൂമിയുമാണ് സർക്കാർ ജപ്തി ചെയ്തത്.
രാജ്യവ്യാപക റെയ്ഡ് നടത്തി നൂറുകണക്കിന് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ സംസ്ഥാനത്ത് മിന്നൽ പണിമുടക്ക് നടത്തിയത്. അബ്ദുൾ സത്താറിന്റെയും സംസ്ഥാന സെക്രട്ടറി റൗഫിന്റെയും നേതൃത്വത്തിലായിരുന്നു ഹർത്താൽ. ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ഈ ആക്രമണങ്ങളിലെ നാശനഷ്ടങ്ങൾ ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ജപ്തി നടപടികൾ പൂർത്തിയാക്കി ഈ മാസം 23 നകം റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.
സത്താറിന്റേത് കൂടാതെ തൃശൂരിൽ കുന്നംകുളം താലൂക്കിലെ അഞ്ച് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തിട്ടുണ്ട്. വയനാട്ടിൽ 14 ഇടങ്ങളിൽ നടപടിയെടുത്തു. കാഞ്ഞങ്ങാട് നാലുപേരുടെ സ്വത്തുവകകൾ കണ്ടുകെട്ടി. തിരുവനന്തപുരത്ത് അഞ്ച് പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെയാണ് നടപടി.
കോട്ടയം ജില്ലയിൽ 5 ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ മൂന്ന് പേരുടെയും കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളും കണ്ടുകെട്ടി. ആലുവയിൽ മൂന്നിടത്ത് സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.
Discussion about this post