തിരുവനന്തപുരം: :ഭരിക്കാൻ മറന്നു പോയ സർക്കാരാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളതെന്ന പ്രതിപക്ഷ ആക്ഷേപം എൽഡിഎഫിലെ ഘടകകക്ഷികൾക്കും ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും ഇന്നലെ ചേർന്ന പാർലമെന്ററി യോഗത്തിൽ ഗണേശ്കുമാർ എംഎൽഎ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനോടായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം
”സംസ്ഥാനത്ത് വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്നും മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം പോരെന്നും ഘടകകക്ഷി നേതാവ് കൂടിയായ എംഎൽഎ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സിപിഎമ്മിലേയും സിപിഐയിലേയും എംഎൽഎമാർ അത് കയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. ഈ യാഥാർത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. എന്നാലിപ്പോൾ ഭരണകക്ഷി എംഎൽഎ തന്നെ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതുവഴി സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ച അതേ ദിവസമാണ് ഭരണകക്ഷി എംഎൽഎ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചതെന്നും” വി.ഡി.സതീശൻ വിമർശിച്ചു.
” എം.എൽ.എമാർക്ക് മണ്ഡലത്തിൽ നിൽക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങൾ മാത്രം പോര. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികൾക്ക് കാലതാമസം നേരിടുകയാണ്. മന്ത്രി നല്ലതാണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ലെന്നും” ഗണേശ്കുമാർ പറഞ്ഞിരുന്നു.
Discussion about this post