തിരുവനന്തപുരം: അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടുന്നത് കുറ്റമാണെന്ന് എംഎൽഎ കെ.കെ ഷൈലജ. ഇത്തരം പെരുമാറ്റങ്ങൾ കർശനമായി ഇടപെട്ട് തടയാൻ നമുക്ക് കഴിയണമെന്ന് ഷൈലജ പറഞ്ഞു. എറണാകുളം ലോ കോളേജിൽ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനിൽ നിന്നും അപർണ ബാലമുരളിയ്ക്കുണ്ടായ ദുരനുഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഷൈലജ.
പ്രശസ്ത സിനിമാതാരം അപർണാ ബാലമുരളിയോട് ഒരാൾ അപമര്യാദയായി പെരുമാറുന്ന വീഡിയോ ഇപ്പോഴാണ് കാണാനിടയായത്. സമൂഹത്തിൽ വളർന്നുവരുന്ന ഇത്തരം അപമര്യാദയോടെയുള്ള പെരുമാറ്റം കൾനമായി ഇടപെട്ട് പരിഹരിക്കാൻ നമുക്ക് കഴിയണം.
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റമാണെന്ന് ബോധമുണ്ടാകണം. പെട്ടന്ന്തന്നെ പ്രതികരിക്കാൻ കഴിഞ്ഞ അപർണക്ക് അഭിവാദ്യങ്ങൾ സിനിമയിൽ ഇനിയും നല്ല അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും ഷൈലജ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കഴിഞ്ഞ ദിവസം സംഭവത്തിൽ പ്രതികരിച്ച് സിപിഎം വനിതാ നേതാവ് പി.കെ ശ്രീമതിയും രംഗത്ത് എത്തിയിരുന്നു. അപർണയെ എല്ലാവരും നോക്കി നിൽക്കേ വിദ്യാർത്ഥി മാനം കെടുത്തിയെന്നും, സ്ത്രീകളോട് എന്തും ആകാമെന്ന സമൂഹത്തിന്റെ മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത് എന്നുമായിരുന്നു ശ്രീമതിയുടെ പരാമർശം.
Discussion about this post