ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉയർത്തുന്ന കോൺഗ്രസ് എംപി ജയ്‌റാം രമേശിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജപി മുതിർന്ന നേതാവും എംപിയുമായ മഹേഷ് ജഠ്മലാനി. ജയ്‌റാം രമേശ് ചൈനയുടെ വളർത്ത് മൃഗമാണ്. രാജ്യത്ത് നിരോധിച്ച ടെലികോം കമ്പനികളുടെ ഇടനിലക്കാരനായിരുന്നു ജയ്‌റാം രമേശ് എന്നും ജഠ്മലാനി പറഞ്ഞു. ജയ്‌റാം രമേശ് തന്റെ പുസ്തകത്തിൽ ചൈനീസ് ടെലികോം കമ്പനിയായ ഹുവായുടെ ഇന്ത്യയിലെ വളർച്ചയെക്കുറിച്ച് പരാമർശം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മഹേഷ് ജഠ്മലാനിയുടെ പ്രതികരണം.
2005 മുതൽ ജയ്‌റാം രമേശ് ചൈനീസ് ടെലികോം കമ്പനിയായ ഹുവായുടെ ഇടനിലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഹുവായ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ചൈനയുടെ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്താണ് എന്നാണ് ഇപ്പോൾ ജയ്‌റാം രമേശ് ചോദിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഹുവായുമായുള്ള ബന്ധമാണ് വ്യക്തമാക്കുന്നത് എന്നും ജഠ്മലാനി കൂട്ടിച്ചേർത്തു.
ജയ്‌റാം രമേശ് ചൈനയുടെ വളർത്തു മൃഗമാണെന്ന കാര്യം വളരെ വ്യക്തമാണ്. ജയ്‌റാം രമേശിനെ ചൈന പ്രകീർത്തിക്കുന്നതിന്റെ തെളിവുകൾ താൻ പുറത്തുവിടാം. ജയ്‌റാം രമേശ് നടത്തുന്ന ഓരോ പരാമർശത്തിലും ഇന്ത്യ ജാഗ്രത പുലർത്തണം. ജയ്‌റാം രമേശിന്റെ നീക്കങ്ങൾ ആശങ്കയുണ്ടാക്കുന്നത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.









