കണ്ണൂർ: ഹർത്താലിന്റെ മറവിൽ വ്യാപക കലാപം ഉണ്ടാക്കിയ കേസിൽ ജപ്തി നടപടി നേരിട്ട പോപ്പുലർ ഫ്രണ്ടിന് പിന്തുണയുമായി എസ്ഡിപിഐ. ജപ്തിയിൽ സ്വത്തുക്കൾ നഷ്ടമായവരെ സംരക്ഷിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. സമരപ്രഖ്യാപന സമ്മേളനത്തിൽ എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസിയാണ് പോപ്പുലർ ഫ്രണ്ടിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്.
ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. എസ്ഡിപിഐയുടെ പ്രവർത്തകർ ഇന്ത്യാ രാജ്യത്ത് ജീവിച്ചിരിക്കുന്നിടത്തോളം, അവരുടെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം ഈ ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരം ആകില്ല. എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിയ്ക്കും ചിരിക്കുന്നതിനുള്ള അവസരം നൽകില്ല. പോപ്പുലർ ഫ്രണ്ടിനെതിരായ ജപ്തി നടപടി കാണുമ്പോൾ കേരളത്തിൽ ആദ്യമായാണ് ഹർത്താൽ നടക്കുന്നത് എന്ന് തോന്നും. എസ്ഡിപിഐയോട് കാണിക്കുന്നത് വിവേചനമാണ്. ആരോ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് ജപ്തി നടപടികൾ നടക്കുന്നത്. വീടും സ്ഥലവും നഷ്ടമായതിന്റെ പേരിൽ ആരും തെരുവിലേക്ക് ഇറങ്ങേണ്ടിവരില്ലെന്നും ഫൈസി വ്യക്തമാക്കി.
അതേസമയം ജപ്തി പൂർത്തിയായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുരോഗമിക്കുകയാണ്. വസ്തുവകകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് ഉടൻ കോടതിയ്ക്ക് കൈമാറും. അടുത്ത മാസം രണ്ടിന് കേസ് കോടതി വീണ്ടും പരിഗണിക്കും. 248 പേരുടെ സ്വത്തുക്കളാണ് ഇതുവരെ കണ്ടുകെട്ടിയത്. എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ 5. 2 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്.
Discussion about this post