തിരുവനന്തപുരം; ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന് കുറിച്ച ഡോ. ചിന്ത ജെറോമിനെ ട്രോളി നടൻ ഹരീഷ് പേരടി. അടുക്കളയിൽ വാഴക്കുലയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് നടൻ ചിന്ത ജെറോമിനെ ട്രോളിയത്.
ഡോക്ടർ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുക്കളയിൽ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂർവ്വം കരിവാരി തേക്കാൻ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ടെന്ന് ഹരീഷ് പേരടി കുറിച്ചു.
2021 ൽ ഡോക്ടറേറ്റ് നേടിയ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അദ്ധ്യായത്തിൽ തന്നെയാണ് മണ്ടത്തരം എഴുതിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്യുന്ന ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടിൽ പ്രിയദർശൻ, രഞ്ജിത് എന്നിവരുടെ സിനിമകൾ വെള്ളം ചേർക്കുന്നു എന്ന് സമർത്ഥിക്കുന്ന ഭാഗത്താണ് വാഴക്കുല എഴുതിയത് വൈലോപ്പിളളിയാണെന്ന് ചിന്ത പറയുന്നത്. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലായിരുന്നു ചിന്ത ഗവേഷണം ചെയ്തത്.
കേരള സർവ്വകലാശാല പ്രോ വിസിയായിരുന്ന ഡോ. അജയകുമാർ ആയിരുന്നു ചിന്തയുടെ ഗവേഷക ഗൈഡ്. പരാമർശമുൾപ്പെടുന്ന ഭാഗം പുറത്തുവന്നതോടെ ചിന്തയ്‌ക്കെതിരെ വലിയ ട്രോൾ മഴയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. അടുത്തിടെ യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവിയിലെ ചിന്തയുടെ ശമ്പളവും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ഡോക്ടറേറ്റ് യോഗ്യതയെപ്പോലും ചോദ്യം ചെയ്യുന്ന പുതിയ വിവാദവും ഉയരുന്നത്.
Discussion about this post