മലപ്പുറം: പോക്സോ കേസിൽ 18 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി വിധിപ്രസ്താവം കേട്ട് കോടതി കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം കോട്ടയ്ക്കൽ ആട്ടീരി സ്വദേശി പുൽപ്പാട്ടിൽ അബ്ദുൾ ജബ്ബാർ (27) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കോടതിയുടെ ഒന്നാം നിലയിൽ നിന്നാണ് പ്രതി താഴേക്ക് ചാടിയത്. ചാട്ടത്തിനിടെ പരിക്കേറ്റ അബ്ദുൾ ജബ്ബാറിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2014ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും തുടർന്ന് മൊബൈലിൽ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അബ്ദുൾ ജബ്ബാറിനെ തിരൂർ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതിയിൽ ഹാജരാക്കിയത്. പ്രതിക്ക് ജഡ്ജി സി ആർ ദിനേശ് വിവിധ വകുപ്പുകളിലായി 18 വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു.
വിധി കേട്ടയുടനെ കോടതി മുറിയിൽ നിന്നും പുറത്തേക്ക് ഓടിയ പ്രതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിടിച്ചു നിർത്താൻ ശ്രമിച്ചവരെ തട്ടിമാറ്റി ഇയാൾ തൊട്ടടുത്ത പഴയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ചുമരിൽ തലയിടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു.
ബലം പ്രയോഗിച്ചാണ് പോലീസ് ഇയാളെ ശാന്തനാക്കി ആശുപത്രിയിൽ എത്തിച്ചത്. കോടതിയിൽ നിന്നും ചാടി പോയതിന് അബ്ദുൾ ജബ്ബാറിനെതിരെ തിരൂർ പോലീസ് പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post