പത്തനംതിട്ട: പോക്‌സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്‌ക്കൊപ്പം നാടുവിട്ടു. പത്തനംതിട്ടയിലെ ഇലവുംതിട്ടയിലാണ് ഈ വിചിത്രസംഭവം നടന്നത്. തന്നെ പീഡനത്തിനിരയാക്കിയ പ്രതിയ്‌ക്കൊപ്പം തന്നെ ഇനി ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി പെൺകുട്ടി പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് കേസ് എടുത്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും നിലവിൽ പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതി ഒരാഴ്ച മുൻപാണ് ജയിൽ മോചിതനായത്.
2022 നവംബർ 10നാണ് പത്തനംതിട്ട വനിതാ സ്റ്റേഷനിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട ഇലവുംതിട്ട അയത്തിൽ മംഗലശേരിൽ വീട്ടിൽ അരവിന്ദാണ് (37) അന്ന് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് വധേയനാക്കിയെന്നായിരുന്നു കേസ്. പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം വരെ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നായിരുന്നു കേസ്. വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും തുടർന്നും നിരന്തരമായി പീഡിപ്പിച്ചെന്നും പെൺകുട്ടി അന്ന് മൊഴി നൽകിയിരുന്നു.
ഇയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്നാണ് വിവരം. തുടർന്ന് റിമാൻഡിലായ പ്രതി കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പെൺകുട്ടിയുമായി പ്രതി ഒളിച്ചോടുകയായിരുന്നു. ഭാര്യയ്ക്കും കുട്ടിയ്ക്കും ഒപ്പം താമസിക്കേണ്ടെന്നും പെൺകുട്ടിക്കൊപ്പം ജീവിച്ചാൽ മതിയെന്നും ടിപ്പർ ഡ്രൈവറായ പ്രതി വ്യക്തമാക്കി.
Discussion about this post