വാഷിംഗ്ടൺ: യുഎസിന്റെ ആകാശത്തെത്തിയ ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവച്ച് വീഴ്ത്തി. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ ബലൂൺ എത്തിയപ്പോഴാണ് അമേരിക്കൻ സൈന്യം, യുദ്ധ വിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തിയത്. പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ പിന്നാലെയാണ് ബലൂണിനെ തകർത്തത്. കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും.
പ്രസിഡന്റ് അനുമതി നൽകിയതിന് പിന്നാലെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയിരുന്നു.
മൂന്ന് സ്‌കൂൾ ബസുകളുടെ വലുപ്പമുള്ള ബലൂണുകൾ യുഎസിന്റെ ആകാശത്തേക്ക് വഴിതെറ്റി പറന്നതെന്നാണ് ചൈന അവകാശപ്പെടുന്നത്. കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റു ശാസ്ത്ര ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന എയർബലൂണാണ് ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിലെത്തിയതെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയത്തിന്റെ വാദം. സംഭവത്തിൽ ചൈന ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനയിലേക്ക് സന്ദർശനത്തിന്റെ തൊട്ടുമുമ്പാണ് ചൈനീസ് ചാരബലൂൺ സംബന്ധിച്ച വാർത്ത പുറത്തുവന്നിരുന്നത്. രഹസ്യങ്ങൾ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നയിരുന്നു യുഎസ് ആരോപണം. പിന്നാലെ കാറ്റിന്റെ ഗതി മാറിയതും നിയന്ത്രണ ശേഷി കുറഞ്ഞതിനാലുമാണ് എയർഷിപ്പ് ഉദ്ദേശിച്ച സ്ഥാനത്ത് നിന്ന് വ്യതിചലിച്ചതെന്ന് ചൈന വിശദീകരിച്ചു.
അതേ സമയം, യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ ബലൂണിനെപ്പറ്റി ബൈഡന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം ഇക്കാര്യം ജനങ്ങളിൽ നിന്നും മറച്ചുവച്ചെന്നും ആരോപണമുയർന്നു.
ഇതിനിടെ, യുഎസിൽ പറക്കുന്നതിനു സമാനമായ മറ്റൊരു ബലൂൺ അയൽ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലും കണ്ടെത്തി. കോസ്റ്ററിക്കയിലും വെനസ്വേലയിലും ബലൂൺ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Discussion about this post