കൊല്ലം : യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ പേരിൽ വീണ്ടും വിവാദം കത്തുന്നു. കൊല്ലത്തെ റിസോർട്ടിൽ ചിന്ത ഒന്നേമുക്കാൽ വർഷത്തോളം താമസിച്ചുവെന്നും അവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് പരാതി. കുടുംബവുമൊന്നിച്ചാണ് ചിന്ത ഇവിടെ താമസിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിന് പരാതി നൽകി.
കൊല്ലം തങ്കശ്ശേരിയിലെ റിസോർട്ടിൽ മൂന്ന് മുറികളുള്ള അപാർട്‌മെന്റിലാണ് ചിന്ത താമസിച്ചത്. പ്രതിദിനം 8500 രൂപയാണ് ഇവിടുത്തെ വാടക. കൃത്യമായി പറഞ്ഞാൽ 38 ലക്ഷത്തോളം രൂപ ചിന്ത ജെറോം നൽകേണ്ടിവന്നിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
ഇത്രയും പണം ചിന്തയ്ക്ക് എവിടെ നിന്ന് ലഭിച്ചുവെന്നും സാമ്പത്തിക സ്രോതസ്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ശക്തമാക്കണമെന്നും ആവശ്യമുണ്ട്.
അതേസമയം അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടിയാണ് ഇവിടെ താമസിച്ചത് എന്നാണ് ചിന്തയുടെ വിശദീകരണം. 2021-2 കാലയളവിൽ ഒന്നര വർഷത്തോളം ഇവിടെ താമസിച്ചിട്ടുണ്ട്. എന്നാൽ 20,000 രൂപ മാത്രമാണ് പ്രതിമാസം വാടകയായി കൊടുത്തത് എന്ന ചിന്ത പറയുന്നു. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.










