ന്യൂഡൽഹി : രാജ്യത്തെ വനവാസി സമൂഹത്തിന്റെ അഭിമാനം രാഷ്ട്രപതി ദ്രൗപതി മുർമു വർദ്ധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന്, സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്ക് ശേഷം, ആദിവാസി സമൂഹത്തിന് അഭിമാനബോധവും ആത്മവിശ്വാസവും വർദ്ധിച്ചിരിക്കുന്നു. ഇതിന് ഈ രാജ്യം രാഷ്ട്രപതിയോട് എന്നും നന്ദിയുള്ളവരായിരിക്കുമെന്ന് പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു.
രാഷ്ട്രപതി ഇന്ന് കോടിക്കണക്കിന് ഇന്ത്യക്കാരെ നേരായ ദിശയിൽ നയിക്കുകയാണ്. ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ അദ്ധ്യക്ഷയെന്ന നിലയിൽ അവരുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ പെൺമക്കൾക്കും സഹോദരിമാർക്കും പ്രചോദനമേകുന്നതുമാണ്.
പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം സഭയിൽ ആഞ്ഞടിച്ചു. ഒരു പ്രസംഗത്തിന് പിന്നാലെ ആവാസവ്യവസ്ഥ മുഴുവനും മാറിമറിയുന്നത് എങ്ങനെയെന്ന് താൻ ഇന്നലെ കണ്ടു. ചില ആളുകൾ വളരെ ആവേശഭരിതരായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഒരുപക്ഷേ അവർ നന്നായി ഉറങ്ങിക്കാണും. അതുകൊണ്ട് തന്നെ പലരും ഇന്ന് സഭയിൽ എത്തിയിട്ടില്ലെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനം ഉൾക്കൊള്ളാൻ കഴിയാത്ത ചിലർ ഇന്ന് നിരാശയിലാണ്. 1.4 ബില്യൺ ഇന്ത്യക്കാർ കൊറോണ മഹാമാരിയെന്ന വെല്ലുവിളിയെ ഏറ്റെടുത്ത് പോരാടി. ലോകം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടപ്പോഴും, ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി എന്നത് അഭിമാനകരമാണ്. രാജ്യമിന്ന് ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്നും എന്നാൽ ഇതിലും ചിലർക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ നേട്ടങ്ങൾ കാണാത്ത നിൽക്കുന്ന ചിലരുണ്ട്. സ്റ്റാർട്ടപ്പുകളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയതൊന്നും അവർക്ക് കാണാൻ സാധിക്കുന്നില്ല. 2004 മുതൽ 2010 വരെയുളള കാലഘട്ടത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇടിഞ്ഞിരുന്നു. പണപ്പെരുപ്പം ഇരട്ടിയായി. അതുകൊണ്ട് തന്നെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതൊന്നും അവർക്ക് ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post