ഇസ്താംബൂൾ: തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരനായ യുവാവിന്റെ പാസ്പോർട്ടും ലഗേജും അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ രക്ഷാപ്രവർത്തകർ കണ്ടെത്തി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ നിവാസിയും ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന വിജയ് കുമാറിനെ(35) ആണ് കാണാതായത്. വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
എന്നാൽ പ്രദേശത്ത് ഇദ്ദേഹത്തെ കണ്ടെത്താനാകാത്തതിനാൽ ചുറ്റുമുള്ള ആശുപത്രികളിലേക്കും, ദുരിതാശ്വാസ ക്യാമ്പുകളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. തുർക്കിയുടെ അനറ്റോലിയ മേഖലയിലുള്ള ഫോർ സ്റ്റാർ അവ്സർ ഹോട്ടലിലായിരുന്നു വിജയ് കുമാർ താമസിച്ചിരുന്നത്. 24 നിലകളുണ്ടായിരുന്ന കെട്ടിടം ഭൂകമ്പത്തിൽ പൂർണമായും നിലം പൊത്തി. ഹോട്ടലിലെ രണ്ടാം നിലയിലാണ് സംഭവസമയം വിജയ്കുമാർ ഉണ്ടായിരുന്നത്.
ഇദ്ദേഹം ജീവനോടെ ഉണ്ടാകാമെന്ന ശുഭപ്രതീക്ഷയും രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസം മുഴുവൻ ഇവിടെ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങളൊന്നും തന്നെ കണ്ടെത്തിയില്ല. ഇതാണ് വിജയ് ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷ നൽകുന്നത്. അതേസമയം തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23,700 കടന്നു. ഏകദേശം 6500ഓളം കെട്ടിടങ്ങളാണ് അപകടത്തിൽ പൂർണമായി തകർന്നത്. പതിനായിരക്കണക്കിന് കെട്ടിടങ്ങൾക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post