ന്യൂഡൽഹി: ഭൂചലനം നാമാവശേഷമാക്കിയ തുർക്കിയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ആറ് വയസുകാരിയെ ഇന്ത്യൻ രക്ഷാസംഘം രക്ഷപെടുത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആ രക്ഷാപ്രവർത്തനത്തിലെ യഥാർത്ഥ ഹീറോകളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് എൻഡിആർഎഫ് സംഘം. രക്ഷാപ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്ന ഇന്ത്യയുടെ സ്‌നിഫർ ഡോഗ്‌സ് റോമിയോയും ജൂലിയുമാണ് ആ താരങ്ങൾ.
നൂർദഗിയിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ബെരേൻ എന്ന ആറ് വയസുകാരിയെ ഇന്ത്യൻ സംഘം രക്ഷപെടുത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തലങ്ങും വിലങ്ങും ഇടിഞ്ഞുവീണു കിടക്കുന്ന കോൺക്രീറ്റുകൾക്കടിയിൽ നിന്നും ഒരാളെ പെട്ടന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. ആ നിയോഗം ജൂലിയെ ദൗത്യസംഘം ഏൽപിച്ചു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലേക്ക് നൂണ്ടുകയറി മണംപിടിച്ച് നീങ്ങിയ ജൂലി ഒരു സ്ഥലത്തെത്തിയപ്പോൾ നിർത്താതെ കുരയ്ക്കാൻ തുടങ്ങി. ഇതോടെ അവിടെ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ദൗത്യസംഘം ഉറപ്പിച്ചു. സംശയനിവാരണത്തിനായി ഡോഗ് സ്‌ക്വാഡിലെ ആൺ ലാബ്രഡോർ ആയ റോമിയോയെയും ജൂലി നിന്ന സ്ഥലത്തേക്ക് വിട്ടു. റോമിയോയും മനുഷ്യജീവന്റെ സൂചന നൽകി നിർത്താതെ കുരച്ചതോടെ ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
എത്ര വയസുള്ള ആളാണെന്നോ ആരാണെന്നോ ഒരു സൂചനയും രക്ഷാപ്രവർത്തകർക്ക് ഇല്ലായിരുന്നു. മണിക്കൂറുകളെടുത്താണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കി മരണത്തോട് മല്ലടിച്ചുകിടന്ന കുട്ടിയുടെ അടുത്ത് രക്ഷാസംഘം എത്തിയത്. റോമിയോയെയും ജൂലിയെയും കൂടാതെ റോക്‌സി, റാംബോ തുടങ്ങിയ സ്‌നിഫർ ഡോഗ്‌സും രക്ഷാദൗത്യസംഘത്തിനൊപ്പം ഉണ്ട്.
Discussion about this post