എറണാകുളം: നടി സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേൽ. കരൾ മാറ്റിവയ്ക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ഹൃദയാഘാതമാണ് സുബിയുടെ മരണത്തിന് കാരണമായത് എന്നും അദ്ദേഹം വ്യക്തമാക്കി.
സുബിയ്ക്ക് നേരത്തെ തന്നെ കരളിന് പ്രശ്‌നമുണ്ടായിരുന്നു. ഇതിന് പിന്നാലെ അണുബാധയും ഉണ്ടായി. ഈ അണുബാധ വൃക്കകളെയും ഹൃദയത്തെയും ബാധിച്ചു. ഇത് താരത്തിന്റെ ആരോഗ്യനില ഗുരതരമാക്കി. കരൾ മാറ്റിവയ്ക്കുകയല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. കരൾ നൽകാനുള്ള ദാതാവിനെ കണ്ടെത്തിയിരുന്നു. ഇവരുടെ ടെസ്റ്റുകളും പൂർത്തിയായിരുന്നു. എന്നാൽ ഇതിനിടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ല.
ഇതിനിടെ സുബിയ്ക്ക് ഹൃദയാഘാതം ഉണ്ടായി. ഇതേ തുടർന്നായിരുന്നു സുബി മരിച്ചത്. അവയവമാറ്റ നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ച ശേഷം പിന്നീട് വേണ്ടെന്ന് വച്ചതായുള്ള പ്രതികരണങ്ങൾ സുബിയുടെ മരണ ശേഷം ഉയർന്നിരുന്നു. ഇതേ തുടർന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post