കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ ലഹരി ക്യാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണ് പിടിയിലായത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിലൊരാളാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. ഈ പെൺകുട്ടിയെ കൂടാതെ നാല് പെൺകുട്ടികൾ കൂടി ലഹിര ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇടപാടുകൾ. പെൺകുട്ടി കഴിഞ്ഞ അഞ്ച് മാസമായി സ്‌കൂളിൽ പോയിട്ടില്ല. ഈ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം വിദ്യാർത്ഥിനിയുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി വിദ്യാർത്ഥിനിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റണമെന്നാണ് സിഡബ്ല്യുസിയോട് പോലീസ് ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ പോലീസ് നിർദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്. ഒൻപതാം ക്ലാസുകാരിയെ ലഹരി ഇടപാടിൽ കുടുക്കിയതിന് പിന്നിൽ വൻ റാക്കറ്റ് ആണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.











