വർഷം 2008 , ജനുവരി മാസം, വേദി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. ലോകക്രിക്കറ്റിലെ രണ്ട് കരുത്തരായ ടീമുകൾ—ഇന്ത്യയും ഓസ്‌ട്രേലിയയും—മുഖാമുഖം നിൽക്കുന്നു. ഗാലറിയിൽ ആരാധകരുടെ ആവേശം ഇരമ്പുന്നു. ഓരോ റണ്ണിനും ഓരോ വിക്കറ്റിനും വേണ്ടി കളിക്കാർ മൈതാനത്ത് കരളുറപ്പോടെ പോരാടുന്നു. പക്ഷേ, ആ ആവേശത്തിന് മുകളിൽ കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുകയായിരുന്നു. ഒരു വാക്ക്, ഒരു ചെറിയ തർക്കം. അത് ലോകക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ ഭൂകമ്പമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.
കരുത്തരായ താരങ്ങൾ അടങ്ങുന്ന ഓസ്ട്രേലിയ മെൽബണിൽ നടന്ന ആദ്യ തെറ്റ് ജയിച്ച ആത്മവിശ്വാസത്തിലാണ് രണ്ടാം ടെസ്റ്റിന് സിഡ്‌നിയിൽ എത്തിയത് എങ്കിൽ ഇന്ത്യ കാത്തിരുന്നത് ഒരു മധുരപ്രതികാരത്തിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്നിങ്സിൽ 137 – 6 എന്ന നിലയിൽ തകർന്നതായിരുന്നു. എന്നാൽ അവിടെ ക്രീസിൽ ഉറച്ച ഹോഗ്- സൈമണ്ട്സ് സഖ്യം അവരെ കരകയറ്റി. അതിനിടയിൽ സൈമണ്ട്സ് അമ്പയറിന്റെ സഹായത്തിൽ കിട്ടിയ ജീവനിൽ 162 എന്ന മികച്ച സ്കോറിലെത്തി. എന്തായാലും ആകെ 463 എന്ന കൂറ്റൻ സ്കോർ നേടിയ ഓസ്‌ട്രേലിയക്ക് വെല്ലുവിളി ഉയർത്തുന്ന ബാറ്റിംഗ് ആണ് ഇന്ത്യ കാഴ്ച്ചവെച്ചത്.
മത്സരത്തിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് നടക്കുകയാണ്. മൂന്നാം ദിനം, ബാറ്റ് ചെയ്യുന്നത് ഹർഭജൻ സിംഗും സച്ചിൻ ടെണ്ടുൽക്കറും. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്‌സ് ഹർഭജനെ പ്രകോപിപ്പിക്കാൻ തുടങ്ങുന്നു. വാക് തർക്കം മുറുകുന്നു. ഇതിനിടയിൽ ഹർഭജൻ സൈമണ്ട്‌സിനെ നോക്കി ഒരു വാക്ക് പറഞ്ഞുവെന്ന് ഓസ്‌ട്രേലിയൻ താരങ്ങൾ ആരോപിക്കുന്നു. ആ വാക്ക് ഇതായിരുന്നു: “മങ്കി” (കുരങ്ങൻ).
ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് ഉടൻ തന്നെ അമ്പയർമാരോട് പരാതിപ്പെടുന്നു. മൈതാനത്ത് നിശബ്ദത പടരുന്നു. ഒരു വംശീയ അധിക്ഷേപം നടന്നോ? ലോകം ഉറ്റുനോക്കുന്നു. ലോകക്രിക്കറ്റിലെ ഏറ്റവും വലിയ വംശീയ അധിക്ഷേപ വിവാദമായ ‘മങ്കിഗേറ്റ്’ അവിടെ ജനിച്ചു. വിവാദ മത്സരത്തിൽ ഓസ്ട്രേലിയ ജയിച്ചു കയറി എങ്കിലും യഥാർത്ഥ കളി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഹർഭജൻ സിംഗിനെതിരെ വംശീയ അധിക്ഷേപത്തിന് ഐസിസി മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തുന്നു. ഇന്ത്യൻ പടയറയിൽ അതൃപ്തി പുകയുന്നു. “ഞങ്ങൾ ഈ ടൂർണമെന്റ് ഉപേക്ഷിക്കും”—ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അന്ത്യശാസനം ഇടിമുഴക്കം പോലെ മുഴങ്ങി.
അഡ്‌ലെയ്ഡിൽ ഒരു രഹസ്യ കോടതി മുറി. ഹിയറിംഗ് നടക്കുന്നു. ഒരു വശത്ത് സൈമണ്ട്‌സും പോണ്ടിംഗും ഹൈഡനും. മറുവശത്ത് ഹർഭജനും സാക്ഷിയായി സച്ചിൻ ടെണ്ടുൽക്കറും. സച്ചിന്റെ മൊഴി നിർണ്ണായകമായിരുന്നു. “അദ്ദേഹം മങ്കി എന്നല്ല, ‘തേരി മാ കീ…’ എന്നൊരു പഞ്ചാബി പ്രയോഗമാണ് നടത്തിയത്”—സച്ചിന്റെ വാക്കുകൾ കേസ് തിരിച്ചുവിട്ടു. തെളിവുകളുടെ അഭാവത്തിൽ ഹർഭജൻ സിംഗിന്റെ വംശീയ അധിക്ഷേപ കുറ്റം റദ്ദാക്കുന്നു. പകരം മാന്യമല്ലാത്ത പെരുമാറ്റത്തിന് പിഴ മാത്രം ചുമത്തുന്നു. ഇന്ത്യ ടൂർണമെന്റ് തുടരുന്നു. പെർത്തിലെ അടുത്ത ടെസ്റ്റിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ പകരം ചോദിക്കുന്നു.
പക്ഷേ, ഈ വിവാദം സൈമണ്ട്‌സിനെയും ഹർഭജനെയും തമ്മിൽ എന്നെന്നേക്കുമായി അകറ്റി. വർഷങ്ങൾക്കുശേഷം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ഇരുവരും ഒന്നിച്ചു കളിച്ചെങ്കിലും, സിഡ്‌നിയിലെ ആ മുറിവ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരിക്കലും മായാത്ത കറുത്ത പാടായി അവശേഷിക്കുന്നു.













Discussion about this post