ആലുവ: ആലുവ ജില്ലാ ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവാഭാരതി സൗജന്യമായി പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രളയകാലത്തും കോവിഡ് വ്യാപനസമയത്തും സേവാഭാരതി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്വാമി ധർമ്മചൈതന്യ പറഞ്ഞു.
കേരളത്തിലെ മറ്റൊരു സംഘടനയ്ക്കും കഴിയാത്ത ത്യാഗസന്നദ്ധതയോടെ മറ്റുളളവരുടെ വൈഷമ്യങ്ങളും ദു:ഖങ്ങളും എന്താണെന്ന് കണ്ടറിഞ്ഞ് മാനവീതയ്ക്കും മനുഷ്യത്വത്തിനും അധിഷ്ഠിതമായി സേവാഭാരതി നിർവ്വഹിക്കുന്ന ഇത്തരം സേവനങ്ങൾ എന്നും മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഭാത ഭക്ഷണ വിതരണത്തിന് അദ്വൈതാശ്രമത്തിന്റെ ഭാഗത്ത് നിന്നുളള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
സേവാഭാരതി ആലുവ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിലാണ് നിർദ്ധനരായ നിരവധി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ എറണാകുളം ജില്ലാ ആശുപത്രിയിൽ നടന്നുവരുന്ന അതേ രീതിയിലാണ് ആലുവയിലും സൗജന്യഭക്ഷണ വിതരണത്തിന് ഉദ്ദേശിച്ചതെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച സേവാഭാരതി ആലുവ മുൻസിപ്പൽ സമിതി പ്രസിഡന്റ് ബി വിഷ്ണുപ്രസാദ് പറഞ്ഞു. എല്ലാ ദിവസവും ഭക്ഷണം വിതരണം ചെയ്യും. ഒരു ദിവസം പോലും മുടക്കില്ല. സുമനസുകളുടെ സഹായത്തോടെ പദ്ധതി മുൻപോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സംഘചാലക് രാമൻമാഷ് സേവാസന്ദേശം നൽകി. ഡോ. ജ്യോത്സന, ആർഎസ്എസ് വിഭാഗ് പ്രചാരക് ശ്രീനീഷ്, ജില്ലാ പ്രചാരക് അനീഷ്, സേവാഭാരതി ആലുവ മുൻസിപ്പൽ സെക്രട്ടറി എംസി ഷിജു, ജോ. സെക്രട്ടറി ദീപക്, ബിജെപി മുൻസിപ്പൽ പ്രസിഡന്റ് ആർ പത്മകുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ആലുവ നഗരസഭാ കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, ശ്രീകാന്ത് എൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Discussion about this post