ആലപ്പുഴ: റോഡ് തകർന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ വീട് സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. പാർട്ടി അനുഭാവികളായ പട്ടികജാതി കുടുംബത്തിന് നേരെയാണ് അതിക്രമം.
മുൻ ഡിവൈഎഫ്‌ഐ നേതാവായ സതീഷ് ബാബുവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ചാരൂംമൂട് ഏരിയ സെക്രട്ടറിഎം.ബിനുവിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി. ജാതി പറഞ്ഞ് ആക്ഷേപിച്ചതായും പരാതിയിൽ പറയുന്നുഎന്നാൽ ആക്രണം ഉണ്ടായിട്ടില്ലെന്നും തർക്കം മാത്രമാണെന്നും പോലീസ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം സതീഷ് ബാബു ചുനക്കരയിലെ പ്രാദേശിക റോഡ് പണിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടർന്ന് ഏരിയ സെക്രട്ടറിയും 30 ഓളം പ്രവർത്തകരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ സതീഷിന്റെ വീട്ടിലെത്തുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.
അക്രമത്തിൽ പരിക്കേറ്റ സതീഷിനെ ഭാര്യ വീടിനകത്തേക്ക് കയറ്റി വാതിലടയ്ക്കുകയായിരുന്നു. സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അക്രമികൾ സമ്മതിച്ചില്ലെന്നും ആരോപണമുണ്ട്.












