കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക നഗരസഭയുടെ കുറ്റകരമായ അനാസ്ഥയാണെന്ന് മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ. ജനകീയ സമിതിയുടെ 24 മണിക്കൂർ ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മുൻകരുതലും ഇല്ലാതെ കരാറുകാർക്കു കോടികൾ കൊടുത്തവർ ഉത്തരം പറയണമെന്നും സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു.
ഈ ദുരന്തം കൊച്ചിക്ക് മറക്കാനാകില്ല. അത്ര വലിയ ആഘാതമാണ് ഏറ്റിരിക്കുന്നത്. കാരണം അടിസ്ഥാന ആവശ്യമായ ശുദ്ധവായു നിഷേധിച്ചിരിക്കുന്നു. 12 ദിവസം വിഷപ്പുകയിൽ മുക്കി. ഇനി ഹരിത ട്രിബ്യൂണൽ വിധിച്ച 100 കോടി രൂപ പിഴയും കൊച്ചിയിലെ ജനങ്ങൾ പേറണം. മേയറോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോ, സെക്രട്ടറിയോ ആരും സ്വന്തം വീട്ടിലെ പണം തരില്ല എന്ന് നാം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ കാണിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത സാഹിത്യകാരൻ കെ. എൽ. മോഹനവർമ ചൂണ്ടിക്കാണിച്ചു. ശ്രീകുമാരി രാമചന്ദ്രൻ, ആർ.കെ. ദാമോദരൻ, എൻ. ആർ. മേനോൻ, ഗോപിനാഥ് പനങ്ങാട്,ശ്രീമൻ നാരായണൻ, വെണ്ണല മോഹനൻ, കരയോഗം പി.രാമചന്ദ്രൻ(വേണു)എന്നിവർ സംസാരിച്ചു.
ജനകീയ സമിതി ചെയർമാൻ ഇ.എൻ നന്ദകുമാർ ആമുഖം അവതരിപ്പിച്ച പരിപാടിയിൽ എളമക്കര സരസ്വതി സ്‌കൂൾ വിദ്യാർഥികൾ ശുദ്ധമായ വായുവും ജലവും ഞങ്ങളുടെ ജന്മവകാശമാണെന്ന് എഴുതിയ പ്ലക്കാർഡുകളുമായും പ്രതിഷേധിച്ചു. ചൊവ്വ രാവിലെ 10വരെ ഉപവാസം തുടരുമെന്ന് സംഘാടക സമിതി അറിയിച്ചു.
Discussion about this post