ന്യൂഡൽഹി : പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും നാശം വിതച്ച ഭൂചലനമാണ് ഇന്നലെ രാത്രിയോടെ അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ, 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഭൂചലനം നടക്കുന്നതിനിടയിലും ധൈര്യത്തോടെ നിന്ന് ഭൂകമ്പത്തിന്റെ വാർത്ത ജനങ്ങളിലേക്ക് എത്തിക്കുന്ന മാദ്ധ്യമപ്രവർത്തകന്റെ വീഡിയോയാണ് ഇപ്പോൾ സൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ന്യൂസ്റൂമിലെ ക്യാമറയും മറ്റ് ടെലിവിഷൻ സ്‌ക്രീനുകളും കുലുങ്ങുമ്പോഴും പാകിസ്താനിലെ മഷ്രിഖ് ടിവിയിലെ ഒരു മാദ്ധ്യമപ്രവർത്തകൻ ഭൂകമ്പത്തിന്റെ വാർത്ത ജനങ്ങളിലേക്ക് എത്തിക്കുന്ന വീഡിയോയാണിത്. ഭൂകമ്പത്തിന്റെ ആഘാതം മൂലം പുറകിൽ വെച്ചിരിക്കുന്ന സ്‌ക്രീനുകൾ ചലിക്കുന്നത് കാണാം. ക്യാമറയും അനങ്ങുന്നുണ്ട്. ഇതിനെല്ലാം ഇടയിലും ശാന്തത കൈവിടാതെയാണ് അദ്ദേഹം വാർത്ത അവതരിപ്പിച്ചത്. വീഡിയോ ശ്രദ്ധ നേടിയതോടെ മാദ്ധ്യമപ്രവർത്തകന്റെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
A local Pashto TV channel Mahshriq TV during the earthquake. Brave of the anchor to keep his calm. But shows the impact of the earthquake. #Peshawar #Pakistan pic.twitter.com/7h3FOxBvtF
— Iftikhar Firdous (@IftikharFirdous) March 21, 2023
ചൊവ്വാഴ്ച രാത്രി ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലായിരുന്നുവെങ്കിലും ഇതിന്റെ ആഘാതം പാകിസ്താനിലും ഇന്ത്യയിലും അനുഭവപ്പെട്ടു. പാകിസ്താനിൽ ലാഹോർ, ഇസ്ലാമാബാദ്, റാവൽപിണ്ടി, ക്വറ്റ, പെഷവാർ, കൊഹാട്ട്, ലക്കി മർവാട്ട്, ഗുജ്റൻവാല, ഗുജറാത്ത്, സിയാൽകോട്ട്, കോട് മോമിൻ, മധ് രഞ്ജ, ചക്വാൽ, കൊഹാട്ട്, ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം ഒമ്പത് പേരാണ് പാകിസ്താനിൽ കൊല്ലപ്പെട്ടത്. ഭൂകമ്പത്തെ തുടർന്ന് പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം ഇസ്ലാമാബാദിൽ ഒരു പുരുഷനും അബോട്ടാബാദിൽ 13 വയസ്സുള്ള പെൺകുട്ടിയും മരിച്ചു.
ഇന്ത്യയിലും പലയിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഡൽഹി, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ഭൂകമ്പമുണ്ടായത്. മൂന്ന് സെക്കന്റോളം സമയം മാത്രമാണ് ഇന്ത്യയിൽ പലയിടത്തും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
Discussion about this post