ജനീവ: അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. മനുഷ്യാവകാശ കൗൺസിൽ ജനറൽ ഡിബേറ്റിന്റെ 52-ാമത് സെഷനിൽ ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട്, അണ്ടർ സെക്രട്ടറി ഡോ. പി.ആർ. തുളസിദാസാണ് പാകിസ്താനെ രൂക്ഷമായി വിമർശിച്ചത്. ഭീകരവാദികൾ തഴച്ചുവളരുകയും ശിക്ഷയില്ലാതെ തെരുവിൽ അനായാസേന വിലസുകയും ചെയ്യുന്ന ഒരു രാജ്യത്ത് നിന്ന്, ലോകത്തിന് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഭീകരതയുടെയും അക്രമത്തിന്റെയും മുൻനിര കയറ്റുമതിക്കാരെന്ന നിലയിൽ പ്രസിദ്ധരായ പാകിസ്താനിൽ നിന്ന് ലോകത്തിന് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ ആവശ്യമില്ലെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തിയത്.
ഇന്ത്യയിൽ സാമുദായിക അസ്വാരസ്യം വളർത്തുന്നതിനായി പാകിസ്താൻ വ്യർത്ഥമായ കുപ്രചരണങ്ങളിൽ ഏർപ്പെടുന്നതിന് പകരം, ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
യുഎൻ ലിസ്റ്റുചെയ്തിരിക്കുന്ന 150 ഓളം ഭീകരരും ഭീകരസംഘടനകളും പാകിസ്താനിലുണ്ടെന്നും ഈ ഭീകരർ സജീവമായി പ്രചാരണം നടത്തുകയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യ തുറന്നടിച്ചു.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുന്നത് തുടരുന്നതിനാൽ രാജ്യത്ത് ശിക്ഷിക്കപ്പെടുകയില്ലെന്നുള്ള ധൈര്യം ഭീകരർക്കുണ്ടെന്ന വസ്തുത പാകിസ്താന് നിഷേധിക്കാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. ലോകം തിരയുന്ന ഭീകരൻ ഒസാമ ബിൻ ലാദൻ പാകിസ്താനിൽ താമസിക്കുന്നുണ്ടെന്ന വസ്തുത പാകിസ്താന് നിഷേധിക്കാനാകുമോ? ഭീകരൻ ഭരണകൂടത്തിൽ അഭയം പ്രാപിക്കുകയും ഒരു സൈനിക അക്കാദമിക്ക് സമീപം, ഇയാളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യ തുറന്നടിച്ചു.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിൽക്കുമെന്നും ഇവിടം ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾക്കൊപ്പം സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നീങ്ങുകയാണെന്നും തുളസിദാസ് പറഞ്ഞു.










