മാസങ്ങളായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്ന അത്യപൂർവ്വ രോഗാവസ്ഥയുമായി യുവതി. യുകെ സ്വദേശിനിയും 30കാരിയുമായ എല്ല ആഡംസ് ആണ് കഴിഞ്ഞ 14 മാസമായി ദുരവസ്ഥ അനുഭവിക്കുന്നത്. 2021 ഒക്ടോബറിലാണ് എല്ലയ്ക്ക് ആദ്യമായി ഈ പ്രശ്‌നമുണ്ടാകുന്നത്. മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിലും തനിക്ക് അതിന് സാധിക്കുന്നില്ലെന്നാണ് എല്ല പറയുന്നത്.
അതേസമയം പൂർണ ആരോഗ്യവതിയായ എല്ലയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ല. ആദ്യമായി ഈ പ്രശ്‌നം ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ എല്ല ഡോക്ടറെ സമീപിച്ചിരുന്നു. എല്ലയുടെ മൂത്രസഞ്ചിയിൽ ആ സമയം ഒരു ലിറ്റർ മൂത്രം ഉണ്ടായിരുന്നുവെന്നാണ് ഡോക്ടർ പറഞ്ഞത്. സാധാരണ ഗതിയിൽ സ്ത്രീകളുടെ മൂത്രാശയത്തിന് 500 മില്ലിയും സ്ത്രീകളുടെ മൂത്രാശയത്തിൽ 700 മില്ലി മൂത്രവുമാണ് പരമാവധി സംഭരിക്കാൻ കഴിയുന്നത്.
വൈകാതെ മൂത്രം പുറത്തേക്ക് കളയുന്നതിനായി എല്ലയുടെ മൂത്രാശയത്തിലേക്ക് ഒരു ട്യൂബ് കടത്തി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ശരീരത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ സഹായത്തോടെയാണ് എല്ല മൂത്രം പുറത്തേക്ക് കളയുന്നത്. മാസങ്ങൾ നീണ്ട പരിശോധനകൾക്കൊടുവിൽ എല്ലയുടെ രോഗാവസ്ഥ ഡോക്ടർമാർ കണ്ടെത്തി. ഫൗളേഴ്സ് സിൻഡ്രോം ആണിതെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂത്രസഞ്ചിയിൽ നിന്ന് മൂത്രം പുറത്തേക്ക് തള്ളാനുള്ള കഴിവില്ലാതെ വരുന്ന അവസ്ഥയാണ് ഫൗളേഴ്‌സ് സിൻഡ്രോം.
യുവതികളെയാണ് ഫൗളേഴ്‌സ് സിൻഡ്രോം കൂടുതലായി ബാധിക്കുന്നത്. മരുന്നുകൾക്ക് ഈ അവസ്ഥയെ ഒരു പരിധിയിൽ കൂടുതൽ പരിഹരിക്കാനാകില്ല. ജീവിതകാലം മുഴുവൻ ഇനി ഈ അവസ്ഥയോടെ തന്നെ എല്ല ജീവിക്കേണ്ടി വരുമെന്നും ഡോക്ടർമാർ പറയുന്നു.
Discussion about this post