ടെഹ്‌റാൻ : സ്ത്രീകൾ ഹിജാബ് ധരിക്കാതിരിക്കുന്നതാണ് പുതിയ കോവിഡ് എന്ന് ഇറാൻ മതനേതാവ്. ഹിജാബ് ധരിക്കാതിരിക്കുക എന്ന അനിസ്ലാമികമായ നടപടി സമൂഹത്തിൽ പ്രചരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അസംബ്ലി ഓഫ് എക്‌സ്‌പെർട്ട്‌സ് അംഗം മൊഹ്‌സെൻ അരാക്കി പറഞ്ഞു. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളിൽ നിന്ന് 60,000 ഡോളർ പിഴ ഈടാക്കുമെന്നും ഇറാൻ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പാർലമെന്റ് ഇത് സംബന്ധിച്ച് പുതിയ നിയമം പാസാക്കിയിരുന്നു.
ശിരോവസ്ത്രം ധരിക്കാതിരുന്നാൽ സ്ത്രീകൾക്കെതിരെ മറ്റ് നടപടികളുമുണ്ടാകും. പാസ്‌പോർട്ട് അസാധുവാക്കൽ, ഇന്റർനെറ്റ് ആക്‌സസ് നിരോധനം എന്നീ നടപടികളാണ് ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് നേരിടേണ്ടിവരികയെന്ന് നിയമനിർമ്മാതാവ് ഹോജ്ജത് ഒൽ-എസ്ലാം ഹുസൈൻ ജലാലി പറഞ്ഞു. റെസ്റ്റോറന്റുകൾ, സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, സർവ്വകലാശാലകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്ക് ഇത് ബാധകമാകും.
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റിലായ 22 കാരിയായ മഹ്സ അമിനിയെ സദാചാര പോലീസ് കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനിൽ പ്രതിഷേധം ശക്തമായിരുന്നു. നിരവധി സ്ത്രീകളാണ് ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും മുടി മുറിച്ച് കളഞ്ഞും തെരുവിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇസ്ലാമിക ഭരണകൂടം പുതിയ നിയമം പാസാക്കിയത്.
ഇറാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം നശിപ്പിക്കുകയാണ് ശത്രുക്കളുടെ ലക്ഷ്യമെന്നാണ് മതനേതാക്കൾ അവകാശപ്പെടുന്നത്. ഹിജാബ് ധരിക്കാത്ത സ്ത്രീകൾ ഒരിക്കലും സ്വതന്ത്രരല്ല. അവർ മറ്റുള്ളവരുടെ കാമത്തിൽ ബന്ധിക്കപ്പെട്ടവരായിരിക്കും എന്നാണ് ഇറാൻ മതനേതാക്കളുടെ അവകാശവാദം.
Discussion about this post