തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ചയെ കുറിച്ച് വിമർശനം കടുപ്പിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുകയാണ് വി മുരളീധരൻ ചെയ്യുന്നതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി. ‘കണ്ണടച്ച് ഇരുട്ടാക്കുന്നതെ’ങ്ങനെയെന്നതിൻ്റെ മികച്ച ഉദാഹരണമാണ് വി.ശിവൻകുട്ടിയുടെ വാക്കുകളെന്ന് കേന്ദ്ര മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചത് എങ്ങനെയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ ” മുരളീധരൻ വിമർശിക്കുന്നേ” എന്ന് വിലപിച്ചിട്ട് കാര്യമില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ച തുറന്നു കാട്ടുന്ന ചില ചോദ്യങ്ങളും കേന്ദ്ര മന്ത്രി ഉന്നയിച്ചു.
സത്യത്തിൻ്റെ മുഖം പലപ്പോഴും വികൃതമാണ്. വസ്തുതകൾ പറയുമ്പോൾ കൂവിയിട്ട് കാര്യമില്ല. കോവിഡ് പടർന്ന ചൈനയിൽ നിന്നും, യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രെയ്നിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചവരിൽ നല്ല ശതമാനവും മലയാളി കുട്ടികളായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിൻ്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂ. കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള തന്റെ ഉത്തരവാദിത്തം. അത് ഇനിയും മുടക്കമില്ലാതെ തുടരുമെന്നും കേന്ദ്ര മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ‘കണ്ണടച്ച് ഇരുട്ടാക്കുന്നതെ’ങ്ങനെയെന്നതിൻ്റെ മികച്ച ഉദാഹരണമാണ് വി.ശിവൻകുട്ടിയുടെ വാക്കുകൾ.
മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചത് എങ്ങനെയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ ” മുരളീധരൻ വിമർശിക്കുന്നേ” എന്ന് വിലപിച്ചിട്ട് കാര്യമില്ല !
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മികച്ചതെങ്കിൽ….
1. കേന്ദ്ര സർവകലാശാലകളിൽ പൊതുപ്രവേശന പരീക്ഷകളിലൂടെ പ്രവേശനം നേടുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം നാമമാത്രമാവുന്നതെന്ത് ?
2. കേരള സിലബസിൽ പത്താംക്ലാസിലും പ്ലസ് ടുവിലും ഉയർന്ന മാർക്ക് നേടുന്നവർ പോലും ദേശീയ പ്രവേശന പരീക്ഷയിൽ പിന്നോക്കം പോവുന്നതെന്ത് ?
3.ഐഐടികൾ ,ഐഐഎമ്മുകൾ, ഐസറുകൾ തുടങ്ങിയവയിൽ മലയാളികളുടെ സാന്നിധ്യം തീരെ കുറയുന്നതെന്ത് ?
4. സർക്കാരിൻ്റെ പ്രചാരവേലയ്ക്കായി അക്ഷരമെഴുതാനറിയാത്തവർക്കും നൂറിൽ നൂറും കൊടുത്ത് ഒരു തലമുറയുടെ ആകെ ഭാവി അവതാളത്തിലാക്കുകയല്ലേ ?
5.സർവകലാശാലകൾ മികവിൻ്റെ കേന്ദ്രങ്ങളെങ്കിൽ, എന്തുകൊണ്ട് കേരളത്തിൽ നിന്ന് പ്രതിവർഷം പതിനായിരക്കണക്കിന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി നാടുവിടുന്നു ? (2019 ൽ വിദേശകാര്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്കനുസരിച്ച് 30,948 മലയാളി വിദ്യാർഥികൾ പഠനത്തിന് വിദേശത്തു പോയി ).
6. നാലു വർഷമായി 66 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാത്തത് എന്ത് ?ഇടതുസംഘടന നേതാക്കൾക്ക് യോഗ്യത ഇല്ലാത്തതിനാലല്ലേ ?
7. കേരളത്തിലെ എത്ര സർവകലാശാലകളിൽ വൈസ് ചാൻസലർമാരുണ്ട് ? അവിടെയും ”സഖാക്കളെ ” നിയമിക്കാനല്ലേ കാത്തിരിക്കുന്നത് ?
സത്യത്തിൻ്റെ മുഖം പലപ്പോഴും വികൃതമാണ്. വസ്തുതകൾ പറയുമ്പോൾ കൂവിയിട്ട് കാര്യമില്ല. കോവിഡ് പടർന്ന ചൈനയിൽ നിന്നും, യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രെയ്നിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചവരിൽ നല്ല ശതമാനവും മലയാളി കുട്ടികളായിരുന്നു. നരേന്ദ്രമോദി സർക്കാർ നടത്തിയ ശ്രമകരമായ ആ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയവരിൽ ഒരാളെന്ന നിലയിൽക്കൂടിയാണ് ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിൻ്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂ. !
വാൽക്കഷണം : ” മുരളീധരൻ വിമർശിക്കുന്നു, മുരളീധരൻ നെഗറ്റീവാണ് “എന്ന് പറയുന്നവരോട്…. കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എൻ്റെ ഉത്തരവാദിത്തം. അത് ഇനിയും മുടക്കമില്ലാതെ തുടരും.
Discussion about this post