തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിക്ക് ആളുകളെ എത്തിക്കണമെന്ന് കാട്ടി സഹകരണ സംഘങ്ങൾക്ക് രജിസ്ട്രാറുടെ കത്ത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിലേക്ക് ആളെ എത്തിക്കാനാണ് സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഏപ്രിൽ 1ന് വൈക്കത്താണ് ചടങ്ങ്.
സർക്കാർ പരിപാടിക്ക് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടി കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സഹകരണ സംഘങ്ങളുടെ വാഹനങ്ങൾ ഉപയോഗിക്കണമെന്നും മറ്റ് സഹായങ്ങൾ ഉറപ്പ് വരുത്തണമെന്നും കാട്ടി ഈ മൂന്ന് ജില്ലകളിലെയും സഹകരണ വകുപ്പ് മേധാവികൾക്കാണ് സഹകരണ സംഘം രജിസ്ട്രാർ കത്ത് നൽകിയിരിക്കുന്നത്. സർക്കാരിന്റെ നിർദേശമനുസരിച്ചാണ് കത്ത് നൽകുന്നതെന്ന് രജിസ്ട്രാർ വ്യക്തമാക്കുന്നു.
ആളുകളെ എത്തിക്കുന്നതിന് വാഹനങ്ങൾക്കും മറ്റും സഹകരണ സംഘത്തിന്റെ പണം ഉപയോഗിക്കപ്പെടുമെന്ന് ഇതോടെ ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. സംഘങ്ങൾക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതും അംഗങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് വിരുദ്ധവുമായി പണം ചിലവഴിക്കുന്നത് വിലക്കിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിലവിലുണ്ട്. സഹകരണ സംഘങ്ങളുടെ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് വിലക്കിയും സർക്കുലർ നിലവിലുള്ളപ്പോഴാണ്, ഇവയെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ള സർക്കാർ നിർദേശം വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയ സാഹചര്യത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതിനെതിരെ രൂക്ഷ വിമർശനവും പരിഹാസങ്ങളും നിറയുകയാണ്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് മാത്രമല്ല, കുടുംബശ്രീക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും പാൽ സൊസൈറ്റി ജീവനക്കാർക്കും കൂടി കത്ത് നൽകണമെന്ന് ചിലർ പരിഹാസരൂപേണ ആവശ്യപ്പെടുന്നു.
തങ്ങൾക്ക് സ്വാധീനമുള്ള കാലത്ത്, സ്വാധീനമുള്ള ഇടങ്ങളിലല്ലേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കൂ എന്നും ചിലർ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിക്കുന്ന നിരവധി സംഭവങ്ങൾ വാർത്തയായിരുന്നു. ‘തന്നിൽ ചെറുത് തനിക്ക് ഇര‘ എന്ന തലക്കെട്ടോടെ അന്നും ട്രോളുകൾ സജീവമായിരുന്നു.
Discussion about this post