കൊച്ചി :നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. ജയരാജ് തന്നെയാണ് സാമൂഹ്യ മാദ്ധ്യമം വഴി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.”1997ൽ കളിയാട്ടം എന്ന സിനിമ ഞാനും സുരേഷ് ഗോപിയും ചേർന്ന് ഒരുക്കിയതാണ്. ഇപ്പോൾ വീണ്ടും തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഞങ്ങൾ ഒന്നിക്കുന്നു. ‘ഒരു പൊരുങ്കളിയാട്ടം’. കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഇത്’, എന്നാണ് ജയരാജ് സിനിമ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത്. ഇന്ന് ചിത്രീകരണം ആരംഭിച്ചതായും ജയരാജ് പറഞ്ഞു.
ജയരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക്
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് ഹിറ്റുകളിൽ ഒന്നായ കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഒരു പൊരുങ്കളിയാട്ടം’. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു 1997-ല്‍ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം.
ഒരു പെരുങ്കളിയാട്ടം എന്ന ചിത്രത്തിലൂടെ പെരുവണ്ണാന്‍ എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. താടിയും മീശയും വടിച്ച് തെയ്യം കലാകാരന്റെ ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ സുരേഷ് ഗോപി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ
പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അനശ്വര രഞ്ജൻ, ‘കെജിഎഫ്-ചാപ്റ്റർ 2’ ഫെയിം ബി എസ് അവിനാഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. തിരക്കഥയും സംഭാഷണവും എഴുതിയത് ബൽറാം മട്ടന്നൂർ ആയിരുന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കണ്ണന്‍ പെരുമലയൻ എന്ന കഥാപാത്രത്തിലൂടെ സുരേഷ് ഗോപി സ്വന്തമാക്കുകയും ചെയ്തിരുന്നു. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് മഞ്ജു വാര്യരാണ്.
Discussion about this post