തിരുവനന്തപുരം: സിബിഎസ്ഇ 12ാം ക്ലാസ് പാഠ പുസ്‌കതത്തിൽ നിന്നും മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്തതിൽ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ഇത് പരാതിപ്പെടാൻ ആരും മുന്നോട്ട് വരില്ലെന്ന കാര്യം ഉറപ്പുള്ളതുകൊണ്ടാണ് പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ ധെെര്യപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.
ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ വെണ്ണക്കൽ കൊട്ടാരം യമുനാ തീരത്തു എപ്പോഴോ പൊട്ടിമുളച്ചതാണ്. ഡൽഹിയിലെ ചെങ്കോട്ട ആരോ രാവിന്റെ മറവിൽ പണിതുകൂട്ടിയതാണ്. നമ്മുടെ കലയെയും സംഗീതത്തെയും വാസ്തുശില്പകലയെയും എന്തിനേറെ ഭക്ഷണത്തെയുമൊക്കെ പരിപോഷിപ്പിച്ച ഒരു സാമ്രാജ്യം ഇന്ന് സ്‌കൂൾ ചരിത്രത്താളുകളിൽ നിന്ന് തുടച്ചുമാറ്റപ്പെടുകയാണ്.
ലോക സമ്പദ്ഘടനയിൽ, ജിഡിപിയുടെ, 24 ശതമാനം പങ്ക് മുഗൾ സാമ്രാജ്യത്തിനായിരുന്നു. എന്തിനേറെ. ചൈനയ്ക്കും പശ്ചിമ യൂറോപ്പിനും മേൽ. 16-18 നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യമായിരുന്നു മുഗൾ സാമ്രാജ്യമെന്ന് ബ്രിട്ടാസ് പറഞ്ഞു.
ചരിത്ര നിർമ്മിതിയുടെ ഭാഗമായി ഇനി മുഗളന്മാരെ കുറിച്ച് നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കേണ്ടതില്ല. ആ ഏട് ചരിത്രപുസ്തകങ്ങളിൽ നിന്ന് നീക്കുന്നതുകൊണ്ട് പരാതിപ്പെടാൻ ആ സാമ്രാജ്യത്തിന്റെ അനന്തരാവകാശികളൊന്നും മുന്നോട്ടുവരില്ലെന്നും ഉറപ്പ്. പക്ഷേ പുതിയ ചരിത്ര നിർമ്മിതികളിൽ ഇന്ത്യയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കണമെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post