ഇസ്ലാമാബാദ്: സാമ്പത്തിക തകർച്ച മൂലം പൊറുതി മുട്ടിയ പാകിസ്താനിൽ ജനങ്ങളുടെ പട്ടിണിയും ദുരിതങ്ങളും തുടരുന്നു. സർക്കാരിന്റെ സൗജന്യ ധാന്യക്കിറ്റ് വിതരണ കേന്ദ്രങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേരാണ് രാജ്യത്ത് മരണപ്പെടുന്നത്. ധാന്യക്കിറ്റ് വിതരണ കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും പെട്ട് റംസാൻ വ്രതാരംഭത്തിന് ശേഷം മാത്രം കൊല്ലപ്പെട്ടത് 23 പേരാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ദാരിദ്ര്യം കൊടികുത്തി വാഴുന്ന പാകിസ്താനിൽ ധാന്യമോഷണങ്ങളും തുടർക്കഥയാണ്. പല വിതരണ കേന്ദ്രങ്ങളിൽ നിന്നും ആയിരക്കണക്കിന് ചാക്ക് ധാന്യമാണ് മോഷണം പോകുന്നത്. ഖൈബർ പക്തൂൺക്വയിലെ ഒരു ധാന്യവിതരണ കേന്ദ്രത്തിൽ മാർച്ച് 23ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാക് പഞ്ചാബിലെ സഹിവാളിൽ മാർച്ച് 28ന് ഉണ്ടായ സമാനമായ സംഭവത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്താനിൽ നിലവിൽ അതിരൂക്ഷമായ വിലക്കയറ്റമാണ് ജനങ്ങൾ അനുഭവിക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് ഒരു മാസത്തിനിടെ 30 ശതമാനമാണ് വില വർദ്ധിച്ചത്.
അതിനിടെ, ധാന്യവിതരണ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൈക്കൂലിയും അഴിമതിയും വ്യാപകമാണ് എന്ന പരാതികളും നിലവിലുണ്ട്. ഒന്നോ രണ്ടോ കിറ്റ് ധാന്യങ്ങൾക്കായി മണിക്കൂറുകളോളം പൊരിവെയിലിൽ ക്യൂ നിൽക്കുന്ന നിരാലംബരായ സ്ത്രീകളോടും കുട്ടികളോടും മുതിർന്ന പൗരന്മാരോടും ഉദ്യോഗസ്ഥർ പക്ഷപാതിത്വത്തോടെ പെരുമാറുന്നതിന്റെ ദൃശ്യങ്ങളും പാകിസ്താനിലെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പ്രചരിക്കുന്നുണ്ട്.
മാർച്ച് 31ന് കറാച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനം വിതരണം ചെയ്ത സക്കാത്ത് സ്വീകരിക്കാൻ വന്നവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചതും വാർത്തയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേരാണ് അന്ന് മരിച്ചത്.
കൊവിഡ് വ്യാപനത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ പാകിസ്താൻ നേരിടുന്നത്. പാകിസ്താനിലെ ദശലക്ഷക്കണക്കിന് പേർക്ക് ഇന്ന് പ്രതിദിനം രണ്ട് നേരം പോലും ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ, കാലാവസ്ഥ ഏറ്റവും മോശമായ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താൻ ഉൾപ്പെട്ടതും വാർത്തയായിരുന്നു. വിനോദ സഞ്ചാരത്തിലൂടെയുള്ള പാകിസ്താന്റെ വരുമാനത്തെയും ഇത് ദോഷകരമായി ബാധിച്ചിരുന്നു.
Discussion about this post