ആലപ്പുഴ: ജില്ലയിലെ രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ചേർത്തലയിലും, ദേശീയപാതയിൽ കൊമ്മാടിയിൽവച്ചുമാണ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രതിഷേധ സാദ്ധ്യത മുന്നിൽ കണ്ട് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ ഇത് മറികടന്ന് ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി ജില്ലയിൽ എത്തിയത്. മുഖ്യമന്ത്രിയ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷ പോലീസ് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രവർത്തകരെയും നേതാക്കളെയും കരുതൽ തടങ്കലിൽ ആക്കി.
സജിൽ ഷെരീഫ്, അബ്ദുൽ റഹീം, നൂറുദ്ദീൻ കോയ, അൻസിൽ ജലീൽ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല.
പള്ളിപ്പുറത്ത് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ നിർമിച്ച മെഗാ ഫുഡ് പാർക്ക്, ആലപ്പുഴ ടൗൺ റോഡ് നെറ്റ്‌വർക്ക്, ചെങ്ങന്നൂരിൽ അഗ്‌നിരക്ഷാ സേന, ട്രാഫിക് പൊലീസ് സ്റ്റേഷൻ എന്നിവയ്ക്കായി നിർമിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനവും പുനരുജ്ജീവിപ്പിച്ച കുട്ടംപേരൂരാറിന്റെ സമർപ്പണവും നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ജില്ലയിൽ എത്തിയത്.
Discussion about this post