കൊച്ചി: ഫ്‌ളാറ്റുകളുടേയും വലിയ വാണിജ്യ കെട്ടിടങ്ങളുടേയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ കുത്തനെ വർദ്ധന. 20 മടങ്ങ് വർദ്ധനയാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഫ്‌ളാറ്റ് പ്രൊജക്ടിന് കോർപ്പറേഷനിൽ നേരത്തെ ഒരു ലക്ഷമായിരുന്ന പെർമിറ്റ് ഫീസ്, 20 ലക്ഷമായിട്ടാണ് കൂട്ടിയിരിക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ വിലയും കുതിച്ചുയർന്നതോടെ ഫ്‌ളാറ്റുകളുടെ വില കൂട്ടേണ്ടി വരുമെന്ന് ബിൽഡർമാർ വ്യക്തമാക്കി.
കോർപ്പറേഷനുകളിൽ നേരത്തെ 300 ചതുരശ്രമീറ്ററിന് മുകളിൽ ചതുരശ്രമീറ്ററിന് 10 രൂപയായിരുന്നു പെർമിറ്റ് ഫീസ്. ഇത് 200 രൂപയാക്കിയാണ് കുത്തനെ കൂട്ടിയിരിക്കുന്നത്. സർവീസ് ചാർജിന് പുറമെയുള്ള വർധനയാണിത്. തിരുവനന്തപുരം കോർപ്പറേഷൻ 10 ശതമാനം സർവീസ് ചാർജ് ഫീസിന് മുകളിൽ ചുമത്തുന്നുണ്ട്.
നഗരസഭകളിൽ 300 ചതുരശ്രമീറ്ററിന് മുകളിൽ താമസിക്കുന്നവർക്ക് കെട്ടിടം വയ്ക്കാൻ നേരത്തെ ചതുരശ്രമീറ്ററിന് ഏഴ് രൂപ വേണ്ടിയിരുന്നത് ഇപ്പോൾ 200 രൂപയായിട്ടുണ്ട്. പഞ്ചായത്തുകളിൽ അഞ്ച് രൂപ എന്നത് 150 രൂപ ആയിട്ടാണ് കൂടിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണെന്ന ന്യായം പറഞ്ഞാണ് പെർമിറ്റ് ഫീസിൽ കുത്തനെ വർദ്ധന വരുത്തിയിരിക്കുന്നത്.
Discussion about this post